Sunday, January 3, 2010

ക്രൂശിക്കാതിരിക്കുക; ഈ ന്യൂ ജനറേഷന്‍ അധ്യാപകരെ.(കേരളത്തിലെ എല്ലാ ഡെയ് ലി വേജസ് അധ്യാപകസുഹൃത്തുക്കള്‍ക്കു വേണ്ടി ഒരു മന്ത് ലി വേജ് അധ്യാപകന്റെ വിലാപം)

അധ്യാപകരെ പറ്റി (മേജര്‍ രവീ, കേട്ടത് ശരിയെങ്കില്‍ മോശമായി കെട്ടോ.. എന്ന പോസ്റില്‍) സൂചിപ്പിച്ചപ്പോള്‍ ഓര്‍ത്ത ഒരു കാര്യമാണ് ഈ പോസ്റിന്റെ വിഷയം. ചെറുപ്പക്കാരായ ആത്മാര്‍ഥതയുള്ള ഒരു കൂട്ടം അധ്യാപകരെ ചൂഷണം ചെയ്യുന്ന ഒരു രീതി ഇന്നു നമ്മുടെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ മാത്രം ശമ്പളമുള്ള, അവധികളെ സാമ്പത്തികനഷ്ടത്തിന്റെ ദിവസങ്ങളായി മാത്രം കണക്കാക്കേണ്ടി വരുന്ന ഹതഭാഗ്യര്‍. പല വിദ്യാലയങ്ങളിലും ഹൈസ്കൂള്‍ - ഹയര്‍ സെക്കന്ററി ക്ളാസുകള്‍ നടന്നു പോകുന്നത് ,ഡെയിലി വേജ് എന്ന അധിക്ഷേപപ്പേരില്‍ വിളിക്കപ്പെടുന്ന ഇവരുള്ളതു കൊണ്ടുകൂടിയാണ്.മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇത്തരം അനീതി ഉണ്ടോ എന്നറിയില്ല.

കുട്ടികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തുന്ന കഠിനാധ്വാനത്തിന്റെ നൂറിലൊന്നു പോലും ചെയ്യാതെ ഭീമമായ സംഖ്യ മാസാമാസം കൈപ്പറ്റുന്നവരുണ്ട്.(പ്രായം കൂടിയ അധ്യാപകരെല്ലാം മടിയന്മാരാണ് എന്നല്ല കെട്ടോ) സ്കൂളിലെ ഓരോ കാര്യങ്ങളിലും അവര്‍ ചെയ്യുന്ന സേവനം വിലയിരുത്തപ്പെടേണ്ടതാണ്.

എന്റെ അറിവില്‍ പെട്ട ഒരധ്യാപകന്‍ കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തുച്ഛവരുമാനത്തില്‍ നിന്ന് 500 രൂപ നീക്കിവയ്ക്കാന്‍ തയ്യാറായി. മറ്റൊരധ്യാപകന്‍ സ്കൂളിലെ കേടുവന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ ജോലി സമയത്തിനു ശേഷവും സ്കൂളില്‍ പല വട്ടം തങ്ങുകയുണ്ടായി. (ജോലി സമയത്ത് മറ്റു സേവനംചെയ്യാന്‍ താല്‍പര്യമുള്ളവരാണ് ഇന്ന് കൂടുതലുള്ളത്. വീണു പരിക്കു പറ്റുകയോ അസുഖം മൂലം ക്ഷീണിതനാവുകയോ ചെയ്യുന്ന കുട്ടികളെ വീട്ടിലോ ആസ്പത്രിയിലോ എത്തിക്കാന്‍ അതീവ താല്‍പര്യം കാണിക്കാറുള്ള ഒരു അധ്യാപകനെ പറ്റി കേട്ടിട്ടുണ്ട്. ഉച്ച കഴിഞ്ഞാല്‍ മാഷ് ക്ളാസുകളില്‍ ചെന്നു ചോദിക്കും - കുട്ടികളെ നിങ്ങളിലാര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടോ, പ്രശ്നമുണ്ടോ......)

എന്തിനും ഏതിനും തയ്യാറുള്ള, അതിനൊക്കെ അവരെ യൂട്ടിലൈസ് ചെയ്യുന്ന മറ്റ് അധ്യാപകരും സ്ഥാപനമേധാവികളും അവരെ താണുവഴങ്ങണമെന്നല്ല പറയുന്നത്. അവരുടെ കാര്യങ്ങളില്‍ അല്പം മാന്യമായി ഇടപെടുക. രണ്ടു ദിവസം ഒരു ന്യൂ ജനറേഷന്‍ അധ്യാപകന്‍ (ദിവസക്കൂലിക്കാരന്‍ എന്നു പറയുന്നതിനേക്കാള്‍ എന്ത് അന്തസ്സാണീ പ്രയോഗത്തിന്) സ്കൂളില്‍ വന്നില്ലെങ്കില്‍ ഒന്നു ഫോണ്‍ വിളിച്ചു ചോദിക്കുകയെങ്കിലും ചെയ്യുക, ആര്‍ക്കെങ്കിലും അസുഖമാണെങ്കില്‍ ഒരു സാന്ത്വനവാക്ക് പറയുക. ശാരീരികബുദ്ധിമുട്ടുള്ളപ്പോള്‍ നേരത്തെ പോകാന്‍ അനുവദിക്കുക......

ഇതൊന്നും ചെയ്യാതെ വീണ്ടുമൊരാവശ്യം അടിയന്തിരമായി വരുന്നേരത്ത് മാത്രം അയാളെ സമീപിക്കുന്നത് എത്ര മോശപ്പെട്ട കാര്യമാണ്. എനിക്ക് സൌകര്യപ്പെടില്ല എന്ന് അയാള്‍ പറഞ്ഞു പോയാല്‍ കുറ്റപ്പെടുത്താനാവുമോ.

ആയതിനാല്‍ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരടക്കമുള്ള സഹപ്രവര്‍ത്തകര്‍ ന്യൂ ജനറേഷന്‍ അധ്യാപകരോട് മാന്യമായി പെരുമാറുക, ഹര്‍ത്താല്‍ കാരണം വരാന്‍ പറ്റാതിരുന്നാല്‍ ഹാജറിന്റെ കാര്യത്തില്‍ എന്തെങ്കിലും നീക്കുപോക്കു നടത്തുക. കഴിയുന്നതും അടുത്ത വര്‍ഷവും അവരെ അതാതു സ്കൂളുകളില്‍ (അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം)തന്നെ നിയമിക്കുക. കാരണം ഇവരാണ് ഇനി നിങ്ങളുടെ വിദ്യാലയത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.ഇവരുടെ കൂടെയാണ് മുഴുവന്‍ വിദ്യാര്‍ഥികളുടെ മനസ്സും. ഇവരുടെ സര്‍ഗാത്മകകഴിവുകളാലാണ് നിങ്ങളുടെ വിദ്യാലയം ഇനി അറിയപ്പെടാന്‍ പോകുന്നത്.( സിനിമ പിടിക്കാന്‍ പോലും കഴിവുള്ളവര്‍ ഇക്കൂട്ടരിലുണ്ട്. സീനിയേഴ്സു കൂടി മനസ്സുവച്ചാലേ നടക്കൂ എന്നു മാത്രം) ഏതെങ്കിലും വിദ്യാലയങ്ങളില്‍ നടന്ന സംഭവങ്ങളുമായി ഇവിടെ പരാമര്‍ശിച്ച കാര്യങ്ങള്‍ക്ക് സാദൃശ്യം തോന്നിയോ? വെറും യാദൃഛികത മാത്രമാണതെന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ഡിസംബര്‍ എസ്എംഎസുകള്‍

ഡിസംബര്‍ മാസത്തില്‍ കിട്ടിയ എസ്എംഎസുകളില്‍ നിന്ന് തിരഞ്ഞെടുത്ത ചിലത് താഴെ കൊടുക്കുന്നു. അയച്ചു തന്നവരുടെ പേരും കൊടുക്കുന്നുണ്ട്. രചനകള്‍ അവരുടെ സ്വന്തം സൃഷ്ടികളാണെന്നോ അല്ലെന്നോ പറയുന്നില്ല.
Tutu mon : Dad, there is a small PTA meeting @ school 2morro. U r Invited.
Dad: What u mean by small PTA meeting?
Tutu mon : Ya, just U, me & the Head master.
-Yusuf Haroon

\....../
Send dis kanji pathram to 13kanji frnds. If u neglect this, kudikkaan kanji polum kittaathe chaakum.So plz frwd 2 all kanjis as I did.
-Anu rajesh

saturday went 2 sunday 2 see monday & asked tuesday whether wednesday had told thursday that friday is the new yr day
-aparna

Saturday, January 2, 2010

മേജര്‍ രവീ, കേട്ടത് ശരിയെങ്കില്‍ മോശമായി കെട്ടോ...

മേജര്‍ രവി പറഞ്ഞു പോലും, തന്റെ ഇന്നത്തെ വളര്‍ച്ചക്കു പിന്നില്‍ താന്‍ പഠിച്ച സ്കൂളിലെ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്ന്. അവര് പഠിപ്പിച്ച് പഠിപ്പിച്ച് തന്നെ ഈ നിലയിലാക്കി എന്നല്ല രവിഉദ്ദേശിച്ചത്. താന്‍ പഠനം നിര്‍ത്തി പട്ടാളത്തില്‍ പോകാന്‍ സാഹചര്യമുണ്ടാക്കിയതിനാണ് പഴയ അധ്യാപകര്‍ക്കുള്ള ഈ നന്ദിപ്രകടനം. രവി അങ്ങനെ പറഞ്ഞ സദസ്സില്‍ ഇതെഴുതുന്ന ആളുണ്ടായിരുന്നെ
ങ്കില്‍, (ഐഡിയ സ്റാര്‍ സിങ്ങര്‍ ജഡ്ജുമാര്‍ ചിലപ്പോള്‍ കാണിക്കാറുള്ളത് പോലെ ) ഒറ്റക്കാണെങ്കിലും എണീറ്റ് നിന്ന് കയ്യടിക്കുമായിരുന്നു. മാഷ്ന്മാരില്‍ ചിലര്‍ക്ക് ഒരു സൂക്കേടുണ്ട്. ആരെങ്കിലും ഒന്നു നന്നായാല്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ എത്തിക്കോളും. അത് സഹിക്കാവുന്ന ഒരു ഉയര്‍ച്ച ആണെങ്കില്‍ മാത്രമാണേ.( കുട്ടിയോട് അസൂയ പൂണ്ട് സംഹാരരൂപം പൂണ്ടുതിന്നുന്നവരും ഇക്കൂട്ടരിലുണ്ട് - യശശ്ശരീരനായ കഥാകൃത്ത് ടി. വി. കൊച്ചുബാവ സ്കൂളില്‍ പഠിക്കുമ്പോള്‍ കഥയെഴുതി സമ്മാനം നേടിയ തെറ്റിന് ഒരധ്യാപികയില്‍ നിന്ന് നേരിട്ട മാനസികപീഡനം (മാനസികം എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കില്‍ മലയാളി തെറ്റിദ്ധരിച്ച് ഹരം കൊള്ളും : ഹാ, ഹാ ആ ടീച്ചര്‍ ..... ആ പാവം പയ്യനെ..... ഹി, ഹി,...) അധ്യാപകരെ കണ്ണു തുറപ്പിക്കേണ്ടതാണ് സോറി , അത് ഒരു വാരികയില്‍ അച്ചടിച്ചു വന്ന കാര്യമാണ് .അതും ദേശാഭിമാനിയില്‍ .

അധ്യാപകരുടെ ഇത്തരം വിക്രിയകള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരു ബ്ളോഗ് അതിനു തന്നെ വേണ്ടി വരും. തങ്കപ്പെട്ട അധ്യാപകന്‍മാരും പികമാരും നമ്മുടെ സ്കൂളുകളിലുണ്ടേ,പറഞ്ഞേക്കാം.

വിഷയത്തിലേക്ക് തിരിച്ചുവരാം. തലക്കെട്ടില്‍ സൂചിപ്പിച്ച മോശപ്പെട്ട കാര്യത്തിലേക്ക് .
പട്ടാമ്പിക്കടുത്തുള്ള ഒരു ഹയര്‍ സെക്കന്ററി വിദ്യാലയത്തിലേക്ക് ഒരുല്‍ഘാടനത്തിന് മേജര്‍ രവിയെ വിളിച്ചുവത്രെ. തിയ്യതിയും മറ്റും ഉറപ്പിച്ച് കാര്‍ അയക്കാമെന്ന് പറഞ്ഞ് അധ്യാപകന്‍ തിരിച്ചു പോന്നു. അന്നുതന്നെ ഒരു കാറും മാഷ് ഏര്‍പ്പാടാക്കി. ഉദ്ഘാടനദിവസം മറ്റൊരധ്യാപകനെ രവിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുമ്പോള്‍ മറ്റു ദുരുദ്ദേശങ്ങളൊന്നും ഒന്നാം മാഷിനുണ്ടായിരുന്നില്ല. കാറുമായി ചെന്ന അധ്യാപകനെ രവി കുടഞ്ഞു കളഞ്ഞു എന്നാണ് കാര്‍ ഡ്രൈവറുടെ സാക്ഷ്യം.കാറില്‍ ഏ സി ഇല്ലാതിരുന്നതായിരുന്നു പ്രകോപനഹേതു. സ്ഥലത്തെ ചുമട്ടുതൊഴിലാളികള്‍ പറഞ്ഞുവത്രെ സ്വന്തം വീട്ടില്‍ ഏ സി യില്‍ കഴിയുന്നവനാണെങ്കില്‍ പറയുന്നതിന് കാര്യമുണ്ടെന്ന്. (വീണ്ടുമൊരു ബ്രാക്കറ്റു കൂടി - രാജാവിന്റെ കഥയില്‍ അയാള്‍ നഗ്ന നാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ റോളാണ് പലപ്പോഴും ഈ തൊഴിലാളികള്‍ക്കുള്ളതെന്ന് തോന്നാറുണ്ട്.)ആ കാര്‍ പറഞ്ഞു വിട്ട് പകരം ഏ സിയുള്ള കാര്‍ കൊണ്ടു വന്ന് പ്രശ്നം പരിഹരിച്ചുവെന്നാണ് കേട്ടത്. കേട്ടത് ശരിയാണെങ്കില്‍ നേരത്തെ തരാന്‍ ഉദ്ദേശിച്ച കയ്യടി ഇതാ പിന്‍വലിച്ചു കഴിഞ്ഞു.

മാതൃഭൂമിയുടെ കലണ്ടര്‍ സുകുമാരിച്ചേച്ചിക്ക് എന്നും കാലന്‍ഡര്‍ തന്നെ.

പഴയ കലണ്ടര്‍ മാറ്റി പുതിയതൊന്ന് ചുമരില്‍ നോക്കുന്ന ദിവസങ്ങളാണിത്. വര്‍ഷം മാറുമ്പോള്‍ പുതിയ ചില പ്രതിജ്ഞകളൊക്കെ എടുക്കുന്ന പതിവുണ്ട് നമ്മളില്‍ പലര്‍ക്കും.ഏതു പുതുവര്‍ഷം വന്നാലും മാറ്റങ്ങള്‍ക്ക് തയ്യാറാവാത്ത ചിലരുമുണ്ട്. പക്ഷേ , ഒരാവശ്യം വന്നാല്‍ , തെറ്റു ശ്രദ്ധയില്‍ പെട്ടാല്‍ അവരെ തിരുത്തില്ലെന്ന് പ്രതിജ്ഞ എടുക്കേണ്ട വല്ല കാര്യവുമുണ്ടോ.
കലണ്ടര്‍ പരസ്യവുമായി ബന്ധപ്പെട്ട കാര്യമാണ്.മാതൃഭൂമിയിടെ കലണ്ടറിലും അതു സംബന്ധിച്ചുള്ള അവരുടെ അച്ചടി പരസ്യങ്ങളിലും കാണുന്ന പോലെ കലണ്ടര്‍ എന്നു ഉച്ചരിക്കാന്‍ അവരുടെ ടി വി പരസ്യത്തിലെ മോഡലും മലയാളസിനിമയില്‍ ഹാസ്യവേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സീനിയര്‍ നടിയുമായ സുകുമാരി തയ്യാറല്ല. വാശിയൊന്നുമല്ല കെട്ടോ,അവര്‍ കുട്ടിക്കാലം മുതല്‍ പറഞ്ഞുശീലിച്ച പോലെ കാലന്‍ഡര്‍ എന്നേ പറയൂ. പരസ്യചിത്രം തയ്യാറാക്കിയ സംവിധായകന്‍ ചേട്ടന് അവരോട് അങ്ങനെയല്ല ചേച്ചി ഇങ്ങനെ എന്നു പറയാനും തോന്നിയില്ല. ആരെന്തെങ്ങിനെ പറഞ്ഞാലും മാതൃഭൂമി കലണ്ടര്‍ വാങ്ങുന്നവര്‍ അതുതന്നെ വാങ്ങും(കലണ്ടര്‍ മനോരമ തന്നെ എന്നു സീനിയര്‍ നടന്‍ തിലകന്‍ പറഞ്ഞിട്ടൊന്നും കാര്യമില്ല. കോട്ടയത്തുകാരെപ്പോലെ, തന്നെ തന്നെ പക്ഷേ ഞങ്ങള്‍ക്കു മാതൃഭൂമി തന്നെ മതിയെങ്കില്‍ താന്‍ എന്നാ ചെയ്യുമെടോ കൂവേ എന്ന മനോഭാവത്തോടെ മാതൃഭൂമിയില്‍ ഉറച്ചു നില്‍ക്കുന്നവരാണ് പലരും. എങ്കിലും പരസ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയാതെ വയ്യല്ലോ

റാഗിംഗ് കഥ തുടരുന്നു.

(കഥയുടെ ആദ്യഭാഗം മറ്റൊരു പോസ്റില്‍ കൊടുത്തത് വായിക്കുമല്ലോ)

രാത്രി ഒമ്പതു മണിയോടെ ഞങ്ങള്‍ ലോഡ്ജിന്റെ രണ്ടാം നിലയില്‍ ഒരു മുറിയില്‍ ഒത്തുകൂടി.പരിസരങ്ങളിലെ മുറികളിലുള്ളവരൊക്കെ ഉറങ്ങാന്‍ വേണ്ടി കുറേ നേരം കാത്തിരുന്നു.പത്തു മണിയോടെ ഇരയെ കൂട്ടിക്കൊണ്ടു വരാന്‍ ഒരാള്‍ പോയി.
ഉറക്കച്ചടവോടെ കണ്ണും തിരുമ്മി ഞങ്ങളുടെ മുന്നിലെത്തിയപ്പോള്‍ തന്നെ അവനു കാര്യം മനസ്സിലായി. എല്ലാവരുടെ മുഖത്തും ഭയങ്കരഗൌരവം. പകല്‍ കണ്ട ഒരു സൌഹൃദഭാവവും ആ കണ്ണുകളിലില്ല. (ആദ്യറാഗിംഗിനിടയില്‍ ഗൌരവം ചോര്‍ന്നു പോകാതിരിക്കാന്‍ ഓരോരുത്തര്‍ അനുഭവിച്ച പാട് ആരറിയാന്‍. )

എന്താടാ പേര്
ആദ്യത്തെ ചോദ്യം കുറിക്കു കൊണ്ടു. അവന്‍ ഞെട്ടുന്നത് ഞങ്ങള്‍ ശരിക്കും കണ്ടു. (സീനിയേഴ്സായി എന്ന് ഞങ്ങള്‍ക്ക് സ്വയം തോന്നിയത് അപ്പോഴാണ്. ) പിന്നെ തുരുതുരാ ചോദ്യങ്ങള്‍.കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് വഴക്കു മൂര്‍ഛിച്ച സമയമായിരുന്നു അത്. അവന്‍ കെ എസ് യു (ഐ)യുടെ പ്രതിനിധിയായി കോളേജ് യൂണിയന്‍ പ്രീഡിഗ്രി റെപ്രസന്റേറീവായിരുന്നു. സ്വാഭാവവികമായും ചോദ്യങ്ങള്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങി.
നിന്റെ ഗ്രൂപ്പേതാടാ
ഐ ഗ്രൂപ്പ്.
തിരുത്തലോ തിരുമ്മലോ അടുത്ത ചോദ്യം
അങ്ങനെയൊരു ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. അവന്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളു. അപ്പോള്‍ അടുത്ത ചോദ്യം
.മുദ്രാവാക്യം വിളിക്കാറുണ്ടോ
ഉവ്വ്
എന്നാല്‍ എ കെ ആന്റണിക്ക് രണ്ടു ജയ് വിളിക്ക്.

കെ കരുണാകരന്റെ ആ കുഞ്ഞനുയായിക്ക് ആന്റണിക്ക് ജയ് വിളിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. അവന്‍ മിണ്ടാതെ തലയും താഴ്ത്തി നിന്നു. അപ്പോഴാണ് അടുത്ത ആജ്ഞ

ആന്റണിക്ക് ജയ് വിളിച്ചില്ലേല്‍ വേണ്ട. കരുണാകരനെതിരെ രണ്ടു മുദ്രാവാക്യം വിളിക്ക്. കേള്‍ക്കട്ടെ. അവന്‍ അപ്പോഴും മിണ്ടാതെ നിന്നു.
ഇതു വരെ മിതവാദികളായിരുന്നു സംഭവം ലീഡ് ചെയ്തിരുന്നത്. പയ്യന്റെ നിസ്സഹകരണം തീരെ പിടിക്കാതിരുന്ന തീവ്രവാദികള്‍ രംഗം കയ്യേറി.

എന്താടാ മിണ്ടാത്തേ .വായില്‍ പഴമാണോ.
ഭാഷയിലെ വ്യത്യാസം അവന്‍ ശ്രദ്ധിച്ചു. അതോടെ മൌനവ്രതം നിര്‍ത്തി കരച്ചില്‍ തുടങ്ങി.( മിതവാദികളില്‍ ചിലര്‍ക്ക് പേടിയായി)
നെഞ്ചത്തു കൈ വയ്ക്കാതെ സ്മാര്‍ട്ട് ആയി നിന്ന് കരയെടാ. ആരോ നിര്‍ദ്ദേശിച്ചു.

അപ്പോഴാണ് ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് അവന്‍ ആ സത്യം പുറത്തു വിട്ടത്.അവന്റെ ഹൃദയം വലതുഭാഗത്താണെന്നും മനോവിഷമം വന്നാല്‍ നെഞ്ചുവേദന വരുമെന്നുമൊക്കെ. ടെന്‍ഷനടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുകൂടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂടി അവന്‍ തേങ്ങലുകള്‍ക്കിടയില്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വിറച്ചു പോയി. ഞങ്ങളുടെ നിശബ്ദതയില്‍ അവന്റെ കരച്ചിലിന് ശക്തി കൂടി. അവനെ എങ്ങനെയെങ്കിലും മുറിയില്‍ കൊണ്ടു വിടാനായി ഞങ്ങളുടെ ശ്രമം.