Wednesday, August 29, 2012

മാനം കാത്ത് മനോരമയും ടൈംസ് ഓഫ് ഇന്ത്യയും

ഓണക്കാലത്ത് പത്രസ്ഥലം പരമാവധി പരസ്യം കൊണ്ട് നിറയ്ക്കാനാണ് മിക്ക പത്രങ്ങളും മത്സരിക്കുക. പറ്റുമെങ്കില്‍ ദിവസവും രണ്ടു പത്രം വീതം ഇറക്കും.(പാവം ഏജന്റുമാര്‍ കുറച്ചു കാലം വാശി പിടിച്ചു നോക്കി , ഞങ്ങള്‍ രണ്ടു പത്രം ഇടില്ല എന്നൊക്കെ.)പത്രത്തിന്റെ മുന്‍പേജില്‍ ഏറ്റവും മുകളില്‍ വരെ പരസ്യം എടുത്തു വീശിക്കളയും ചിലര്‍. നമ്മുടെ മനോരമയും മറ്റും ഇത്തരം പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിക്കുന്നവരാണ്.
    
    എന്നാല്‍ , ഈ ഓണക്കാലത്ത്, ഈ തിരുവോണദിവസം ഒരു മഹാദ്ഭുതം കാണിച്ചു, മനോരമ. പരസ്യമോ അതിലൂടെ കിട്ടുന്ന പണമോ ഒന്നുമല്ല തങ്ങള്‍ക്ക് പ്രധാനമെന്ന് അവര്‍ തെളിയിച്ചു. നല്ലൊരു പരസ്യം കൂടുതല്‍ തുകക്ക് കൊടുക്കാവുന്ന , സാമാന്യം നല്ല വലിപ്പമുള്ള ഒരു സ്ഥലം വായനക്കാര്‍ക്ക്  ഓണാശംസകള്‍ നേരാനായി ചിലവഴിച്ചു- നല്ല കമനീയമായ വിധത്തില്‍ തന്നെ.
   
    എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ മനോരമയെ കടത്തിവെട്ടി.പത്രത്തിന്റെ  കേരള എഡിഷന്‍ തിരുവോണദിവസം വായനക്കാര്‍ക്കായി സമര്‍പ്പിച്ചത് അതിന്റെ വിലയേറിയ രണ്ടു മുഴുവന്‍ പേജുകളാണ്.(പേജ് 10, 11) ടൈംസ് പൂക്കളം എന്ന തലക്കെട്ടില്‍ കൊടുത്ത ഇരു പേജുകളില്‍ മനോഹരമായ ഒരു പൂക്കളം നിര്‍മിക്കാനുള്ള രൂപരേഖയാണ് നല്‍കിയത്. ഇത്,വായനക്കാര്‍ക്കുള്ള  ഏതെങ്കിലും മത്സരത്തിന്റെ ഭാഗമായല്ല എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. പൂക്കളം ഉണ്ടാക്കിയ ശേഷം ഒരു ഫോട്ടോ എടുത്തു വയ്ക്കാന്‍ പത്രം നിര്‍ദേശിക്കുന്നുണ്ടെങ്കിലും സ്പോണ്‍സറുടെ സഹകരണത്തോടെയുള്ള ഒരു മത്സരത്തിനുള്ള  പുറപ്പാടും ഇതിന്റെ പിന്നിലില്ലെന്ന് വ്യക്തമാണ്.
    ത്യാഗത്തിന്റെ കഥകള്‍ ഓര്‍മപ്പെടുത്തുന്ന ഓണക്കാലത്ത് , ലാഭം ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം മാതൃകകള്‍ കാണിച്ച പത്രങ്ങള്‍ക്ക് ആത്മാര്‍ഥമായ അഭിനന്ദനം.