Saturday, December 19, 2009

റാഗിംഗ്

(റാഗിംഗ് എക്കാലത്തേയും ഒരു പ്രശ്നമാണ് . വേട്ടക്കാരുടെ ഇടയില്‍ പെട്ട ഇരയുടെ കദനകഥകളാണ് എല്ലായ്പോഴും ചര്‍ച്ച ചെയ്യപ്പെടാറ്. എന്നാല്‍ റാഗിംഗിന് വിധേയനായ വിദ്യാര്‍ഥിയുടെ മിടുക്കു മൂലം റാഗിംഗ് വീരന്മാര്‍ വെട്ടിലായ ഒരു കഥയാണിവിടെ. ഇന്ന് എറണാകുളത്ത് അഭിഭാഷകനായി ജോലി ചെയ്യുന്ന ഒരു മാന്യവ്യക്തിയുടെ രചനയാണിത്. ഈ കൃതിയുടെ കര്‍ത്താവിന്റെ പേരു കണ്ടെത്താനാകുമോ ?ഇല്ലെങ്കില്‍ കഥ പൂര്‍ത്തിയാകുന്ന പോസ്റ് കാണും വരെ കാത്തിരിക്കുക. )

ഒരു യുവാവിന്റെ ജീവന് ഉത്തരം പറയേണ്ടി വരുമോ എന്ന ആശങ്കയില്‍ പതിനഞ്ചോളം മലയാളി വിദ്യാര്‍ഥികള്‍ അന്യനാട്ടിലെ ഒരു ലോഡ്ജില്‍ വീര്‍പ്പുമുട്ടിയിരുന്ന ഒരു ചിങ്ങപ്പുലരിയെക്കുറിച്ചാണ് ഈ കുറിപ്പ്.

കര്‍ണാടകയിലെ മൈസൂരില്‍ നിയമം പഠിക്കാനെത്തിയവരായിരുന്നു ആ വിദ്യാര്‍ഥികളെല്ലാം. ഒരു വര്‍ഷത്തെ അഭ്യാസം പൂര്‍ത്തിയാക്കി, സീനിയര്‍ പട്ടം കരസ്ഥമാക്കിയെങ്കിലും ഒന്നു വിരട്ടാന്‍ ഒരു ജൂനിയറെ പോലും കിട്ടാത്ത വിഷമം എല്ലാവര്‍ക്കുമുണ്ടായിരുന്നു. തങ്ങള്‍ക്ക് കിട്ടിയതിന്റെ ഒരംശമെങ്കിലും പിന്‍മുറക്കാര്‍ക്ക് നല്‍കണമെന്നതാണല്ലോ റാഗിങ്ങിന്റെ ഫിലോസഫി. അങ്ങിനെ കണ്ണിലെണ്ണയൊഴിച്ചിരിക്കുമ്പോഴാണ്.ഒട്ടൊക്കെ (കു)പ്രസിദ്ധമായ ഞങ്ങളുടെ ലോഡ്ജിലേക്ക് ഒരു മലയാളി കടന്നുവരുന്നത്. കോട്ടയത്തു നിന്നും രക്ഷിതാക്കളോടൊപ്പം വയനാട്ടില്‍ ചേക്കേറിയ ഒരു പ്രീഡിഗ്രിക്കാരന്‍ പയ്യന്‍.
ആദ്യമായി കോളേജിലെത്തുന്ന ജൂനിയറെ ഞങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്തു. അവന് നല്ല ഒരു മുറി തന്നെ തരപ്പെടുത്തിക്കൊടുക്കാനും കൂടെ വന്ന ബന്ധുക്കളെ അതു വഴി കയ്യിലെടുക്കാനും ഞങ്ങളെല്ലാം വളരെയേറെ ശ്രദ്ധിച്ചു. എന്തായാലും അവനെ അവിടെയാക്കി തിരിച്ചുപോകുമ്പോള്‍ വീട്ടുകാരിലൊരാള്‍ ഞങ്ങളോട് പറഞ്ഞു. ഇവന്‍ ആദ്യമായാണ് ഞങ്ങളെ പിരിഞ്ഞു നില്‍ക്കുന്നത്. നിങ്ങളൊക്കെ ഉണ്ടല്ലോ എന്നതാണ് പിന്നെയൊരു സമാധാനം. പയ്യന്റെ മുഖത്തു നിന്ന് രക്ഷകര്‍ത്താക്കളുടെ സമാധാനഹേതു അവന്റെ സമാധാനം ഒട്ടൊക്കെ കെടുത്തിയെന്ന് വ്യക്തമായിരുന്നു. ഞങ്ങളെയെല്ലാം മാറിമാറി നോക്കി ചെന്നായ്ക്കളുടെ മുന്നിലകപ്പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ അവന്‍ ഒതുങ്ങിമാറി നിന്നു. പക്ഷേ അവനെ അന്നു രാത്രി തന്നെ വിരട്ടണമെന്ന കാര്യത്തില്‍ ഞങ്ങള്‍ ക്കാര്‍ക്കും അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

കര്‍ക്കടകത്തിലെ അവസാനദിവസമായിരുന്നു. എങ്ങനെയാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ഞങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തു.ഒന്നു വിരട്ടിയാല്‍ മതിയെന്ന ചിന്താഗതിക്കാരായ മിതവാദികള്‍ മുതല്‍ ശരിക്കും പിടിക്കണം എന്ന വാശിക്കാരായ തീവ്രവാദികള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നതു കൊണ്ട് ചര്‍ച്ചകള്‍ സാമാന്യം നീണ്ടു പോയെന്നു മാത്രം. ഒടുവില്‍ വിരട്ടിയാല്‍ മതി,പിടിക്കേണ്ട എന്നു തന്നെ തീരുമാനിച്ചു.


....... ബാക്കി ഭാഗം മറ്റൊരു പോസ്റില്‍ വായിക്കുക.

Sunday, December 6, 2009

നവംബര്‍എസ്എംഎസുകള്‍

നവംബര്‍ മാസത്തില്‍ ലഭിച്ച എസ്എം എസുകളില്‍ നിന്ന് മികച്ചതായി തോന്നിയവയാണ് താഴെ കൊടുക്കുന്നത്. അയച്ചു തന്നവരുടെ പേര് അവസാനത്തില്‍ കൊടുത്തിട്ടുണ്ട്. എസ്എംഎസുകള്‍ അവ അയച്ചവരുടെ സ്വന്തം സൃഷ്ടികളാണെന്ന് ഇതിനര്‍ഥമില്ല. അല്ല എന്നും അര്‍ഥമില്ല.


During a war, enemy soldier captures 3 women & says
I want revenge. I’ll rape all.
Young lady:Plz leave our grand mother.
Grand mother: Shut up ,War is War.
-JINESH



Memories r sweeter than meetings.How far way the person is, d memories will be so close....So love 2 miss d person whom u like d most.
-ANIL



Either walk as if U rule the world.....
Or walk as if U don’t mind who, the hell, rules the world ....!!! That is ATTITUDE !
Rock Life ...
P.SANKARAN

Thursday, October 15, 2009

സമയം

സ്റാഫ് റൂം ചുമരിലെ ഒരേയൊരു ക്ളോക്ക് : മൂന്നാം ക്ളാസിലെ കണക്കുടീച്ചര്‍ക്ക് സമയ ത്തെക്കുറിച്ചുള്ള പാഠം പഠിപ്പിക്കാന്‍ ; സ്കൂള്‍ വിട്ടയുടനെ , തന്നെ ഓഫീസ് റൂമില്‍ തന്നെ തനിച്ചാക്കി ബസ്സ്റോപ്പിലേക്കോടുന്ന സഹപ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ഹെഡ് ടീച്ചര്‍ക്ക് സ്ളോ ആക്കി വയ്ക്കാന്‍ ; വെള്ളിയാഴ്ചകളില്‍ ഉച്ചക്കുള്ള ഇടവേളയിലെ അധികഅരമണിക്കൂര്‍ മുതലാക്കി തുണിക്കടകളില്‍ ഷോപ്പിംഗിന് പോകുന്ന പെണ്ണധ്യാപകരോട് കുശുമ്പ് കാണിക്കാന്‍ സ്കൂളിലെ ഏക ആണ്‍തരിയായ സുധീഷ് മാഷ്ക്ക് ഫാസ്റാക്കി വയ്ക്കാന്‍.

ഒരു സുന്ദരസായന്തനത്തില്‍...

വൈകുന്നേരം. സ്കൂള്‍ കുറച്ചു നേരത്തെ വിട്ടതിനാല്‍ വീട്ടിലെത്തി, അടുക്കളജോലികള്‍ വേഗം തീര്‍ക്കാനായതില്‍ ഭാര്യ സന്തുഷ്ട. മകന്‍ അയാളുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നത്. രണ്ടു പേരും വൈകാതെ തന്നെ വീട് പൂകി. സ്കൂട്ടര്‍ ഗാരേജില്‍ വച്ചു പൂട്ടി, സിറ്റൌട്ടിലെത്തിയതേയുള്ളു, പ്ളസ് വണ്ണിന് പഠിക്കുന്ന മകളുടെ ബസ്സ് ഗേറ്റിന് മുന്നില്‍ വന്നു നിന്നു. ഗേറ്റടച്ച് മകളും കൂടി വീടിനകത്ത് കയറി. ആകെ മൊത്തം സമ്പൂര്‍ണത കൈവരിച്ച ഒരു സുന്ദരസായന്തനം പോലെ അയാള്‍ക്കു തോന്നി.

ചായ കുടി അവസാനിച്ചിരുന്നില്ല. ഗേറ്റിന്റെ കൊളുത്തില്‍ ഒരനക്കം. എല്ലാവരും ജനലിന്റെ ഭാഗത്തേക്ക് തല നീട്ടി. പകുതി തുറന്ന ജനലിന് മുന്നില്‍ ഷര്‍ട്ടിടാത്ത ഒരു മെലിഞ്ഞ ദേഹം. കരിപ്പോട്ടെ വാസുനായരാണല്ലോ? എന്താണാവോ? കോളേജ് അഡ്മിഷന്റെ സമയം കഴിഞ്ഞില്ലേ? ഓ , അതിന് ഇയാള്‍ക്ക് കോളേജില്‍ പഠിക്കാന്‍ പ്രായമുളള മക്കളില്ലല്ലോ. ഇനി റേഷന്‍ കാര്‍ഡാണോ കാര്യം? അതിനിനി ഫോട്ടോ എടുക്കാന്‍ പോവുകയല്ലേ വേണ്ടതുള്ളൂ. അതൃപ്തി പുറത്ത് കാണിക്കാതെ മുഖത്ത് ചിരി വരുത്തിക്കൊണ്ട് പുറത്തേക്ക് വന്നു.
വാസുനായര്‍ ചെറിയ ഒരു കടലാസുപൊതി നീട്ടി .

ഇതേയ് , ആ സിസ്ററ് തന്നയച്ചതാ. ബ്ളീച്ചിംഗ് പൌഡറാത്രേ.

മനസ്സിലെ ആശ്വാസം ദീര്‍ഘനിശ്വാസമായി പുറത്തു വന്നു.

മാഷ്ടെ വീട്ടിലിതൊന്നു കൊടുക്ക്വോ ന്ന് ചോയ്ച്ചപ്പോള്‍ ഞാനിങ്ങ്ട് വാങ്ങ്വേ. ഇബ്ട്ത്തെ ടീച്ചറ് ചോയ്ച്ചീര്ന്നതാത്രെ ....
അയ്യോ ദ് കൊണ്ട്വരാനായി വന്നതാണോ? അതോ ഇനി കടയിലും പോകാനുണ്ടായിരിക്കും. ല്ലേ?

ഏയ് ഇനി വീട്ടിലേക്ക്വന്ന്യാ. ദെന്താ ഒരു രണ്ടടി ത്രടം നടക്കുമ്പോഴേക്കും കാല് തേയ്യൊന്നും ഇല്ല്യലൊ മാഷേ ? ന്നാല്‍ ഇനി യാത്രല്ല്യ...

രണ്ടു പരിസ്ഥിതികഥകള്‍

ബോണ്‍സായ്പ്രേമി
ഇത്രയും ബോണ്‍സായ് വൃക്ഷത്തൈകള്‍ വളര്‍ത്തിയുണ്ടാക്കി ഈ റോഡരികില്‍ കൊണ്ടുവന്നു വച്ച് ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന എന്നെ ഈ പരിഷത്ത്പ്രവര്‍ത്തകന്‍ ഇങ്ങനെ തുറിച്ചു നോക്കുന്നതെന്തിനാണോ എന്തോ ?


വിഷത്തണല്‍

“പരിസ്ഥിതിപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! കൂടകള്‍ വേണ്ട , വിഷം തളിക്കേണ്ട, വൈദ്യുതിവേലി തീര്‍ക്കേണ്ട “ മോഡേണ്‍ നഴ്സറിക്കാരുടെ പരസ്യം തുടരുന്നു: വഴിയോരത്തും സ്കൂള്‍ കോമ്പൌണ്ടുകളിലും മറ്റും വൃക്ഷത്തൈ വച്ചു തിരിയുമ്പോഴേക്കും അത് പരിസ്ഥിതി വിരുദ്ധരായ നാല്‍ക്കാലികള്‍ തിന്നുന്നതാണോ നിങ്ങളുടെ അലട്ടുന്ന പ്രശ്നം ? ഇനി വിഷമിക്കേണ്ട, നാല്‍ക്കാലികള്‍ കടിച്ചുതിന്നാന്‍ വരുമ്പോഴേക്കും വിഷം ചുരത്തി അവയെ പാഠം പഠിപ്പിക്കാന്‍ കഴിവുള്ള പ്രത്യേക ഇനം തണല്‍ വൃക്ഷത്തൈകള്‍ തയ്യാര്‍ !നാല്‍ക്കാലിക്ക് എത്താത്ത ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞാല്‍ വിഷംചുരത്ത് ഓട്ടോമാറ്റിക്ക് ആയി നില്‍ക്കുന്നു ! പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചു വരുന്ന കൃത്രിമതൈകള്‍ കേരളത്തിലെ മാന്യഉപഭോക്താക്കള്‍ക്കുവേണ്ടി പരീക്ഷണശാലയില്‍ നിന്ന് നേരിട്ട് ഫാക്റ്ററി വിലക്ക്. പേറ്റന്റിന് അപേക്ഷിച്ചുകഴിഞ്ഞു. എന്‍ ബി: തണലും കൊണ്ട് എത്ര മിനിട്ട് മരച്ചോട്ടില്‍ അപകടരഹിതമായി നില്‍ക്കാമെന്ന കാര്യം ഞങ്ങളുടെ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചു വരുന്നു”

ബാത്ത്റൂമില്‍ ....

”ഇല്ല, അവസാനതുളളിയും ഇറ്റു വീഴും വരെയും ഞാന്‍ ഒരിഞ്ചു പോലും പിന്നോട്ടില്ല. സത്യം, സത്യം, സത്യം”
രാവിലെ എട്ടുമണിക്ക് ഉറക്കമുണര്‍ന്ന് ബാത്ത് റൂമിലെത്തിയ ,എട്ടാം ക്ളാസ് പ്രായമുള്ള മകന് കാര്യം മനസ്സിലായി.അവന്‍ ക്ളോസറ്റിനോട് ചേര്‍ന്നുനിന്ന് തന്നെ മൂത്രമൊഴിക്കാന്‍ ശ്രദ്ധിച്ചു. മൂത്രം നിലത്തു വീഴ്ത്തി ബാത്ത് റൂം ഹൈജീനിക്ക് അല്ലാതെയാക്കുന്ന സ്വഭാവം തുടരുന്ന തന്നോട് അമ്മയ്ക്കുള്ള പരാതി പരിഹരിക്കാന്‍ പരസ്യങ്ങളോട് അമിതതാല്പര്യമുള്ള അഛന്‍ നടത്തിയ രചനക്ക് എ ഗ്രേഡ് തന്നെ കൊടുക്കാം

ഹെഡ്മാസ്ററുടെ തൂലിക

ഹെഡ്മാസ്ററാണെങ്കിലും നൂതനമായ ആശയങ്ങള്‍ ഇന്നും തലയില്‍ ഉദിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിത്തിന്റേത്. പരീക്ഷാറിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ നോട്ടീസ്ബോര്‍ഡില്‍ ഓരോ ക്ളാസുകളിലെയും ഓരോ ഡിവിഷനുകളിലെയും വിജയികളുടെ പേരു മുഴുവന്‍ എഴുതുന്നതിനു പകരം തോറ്റവരുടെ പേര് മാത്രം എഴുതി മാതൃക കാണിച്ച ആള്‍.

വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി പ്രാദേശികപത്രപ്രവര്‍ത്തനായ അദ്ദേഹം അഷ്ടമിരോഹിണി ദിവസം
ശോഭായാത്ര നടത്തിയ ക്ഷേത്രങ്ങളെയും അല്ലാത്തവയെയും തരം തിരിച്ചു. എന്നിട്ട്
ബ്യൂറോയിലേക്ക് ഫാക്സ് അയച്ചു: ഉപജില്ലയിലെ നാലെണ്ണമൊഴികെ എല്ലാ ക്ഷേത്രങ്ങളിലും ശോഭായാത്ര നടന്നു. ശോഭായാത്ര നടക്കാത്ത ക്ഷേത്രങ്ങളുടെ പേരു വിവരം താഴെ കൊടുക്കുന്നു.കൊപ്പമംഗലം ഗരുഡക്ഷേത്രം, കൈക്കര ഹസ്തിനക്ഷേത്രം, ആനക്കുളം ഗജേന്ദ്രക്ഷേത്രം, വായിക്കാനം ആറുമൂര്‍ത്തി ക്ഷേത്രം.

മാധ്യമവിചാരത്തില്‍ ഇനി മുതല്‍ മിനിക്കഥകളും

മാധ്യമവിചാരം എന്ന ഈ പംക്തിയെ പറ്റി ഒരു വീണ്ടു വിചാരം നടത്തുകയാണ്. പത്രങ്ങളില്‍ നിന്നും മറ്റും കിട്ടുന്ന കാര്യങ്ങളില്‍ യഥാസമയം പ്രതികരിക്കാന്‍ പറ്റുന്നില്ല. വല്ലാതെ പഴകിയാല്‍ നന്നല്ല താനും. എങ്കിലും ശ്രമം തുടരാന്‍ തന്നെയാണ് ഉദ്ദേശം.ഏതായാലും

ചില ചെറിയ കഥകള്‍ കൂടി ഇവിടെ കൊടുക്കാന്‍ താല്‍പര്യപ്പെടുന്നു. എല്ലാ കഥകളും മാധ്യമസംബന്ധിയാവുമെന്നു കരുതേണ്ട. ചിലത് മാധ്യമവും കഥാപാത്രമോ പശ്ചാത്തലമോ ആയി വന്നേക്കാം

പി എന്‍ പണിക്കര്‍ ലേഖനം - ദേശാഭിമാനിയുടേത് മാധ്യമമാന്യത.

ദേശാഭിമാനി വാരിക ലക്കം 15 -ല്‍ പി എന്‍ പണിക്കരെക്കുറിച്ച് പാലക്കീഴ് നാരായണന്‍ മേല്‍കീഴ് മലക്കം മറിഞ്ഞുകൊണ്ടെന്ന മട്ടിലെഴുതിയ ഒരു ലേഖനം - അനന്വയനായ കര്‍മയോഗി- അച്ചടിച്ചു വന്നു. അതില്‍ കാര്യമായ ഒരബദ്ധമുണ്ടായിരുന്നു. (ഇത് കണ്ടുപിടിച്ചത് മാധ്യമവിചാരം നടത്തുന്ന ആളല്ല. എം.ഗോപിനാഥന്‍ പട്ടാമ്പി എന്ന ഒരു കത്തെഴുത്തുകാരനാണ് -പ്രതികരണം ലക്കം 20-ല്‍ -2009 ഒക്റ്റോബര്‍ 11.)സപ്തംബര്‍ 19 ആണ് അദ്ദേഹത്തിന്റെ ചരമദിനം എന്നാണ് വാരിക പറയുന്നത്. ആ സമയത്തേക്ക് ഒരു ലേഖനം പാലക്കീഴിനോട് ആവശ്യപ്പെട്ടതാണോ, തക്ക സമയം നോക്കി ഒരു ലേഖനം വാരികക്ക് പാലക്കീഴ് നല്‍കിയതാണോ എന്നതൊന്നും അറിയില്ല.പ്രതികരണക്കാരന്‍ പറയുന്ന പോലെ പണിക്കരുടെ ജന്മശതാബ്ദി വര്‍ഷമായ 2009 ല്‍ എപ്പോള്‍ വേണമെങ്കിലും ലേഖനം പാലക്കീഴിനെഴുതാം ദേശാഭിമാനിക്ക് പ്രസിദ്ധീകരിക്കാം. എഴുതുന്നത് ഔചിത്യപൂര്‍വമായിരിക്കണമെന്നാണ് ഗോപിനാഥന്റെ ചുവടു പിടിച്ച് നമുക്കും പറയാനുള്ളത്.നിന്ദാസ്തുതി എന്ന മട്ടിലാണ് പലപ്പോഴും ലേഖനത്തിന്റെ പോക്ക്. തല്ലിയും തലോടിയും പിഎന്‍ പണിക്കരെക്കുറിച്ച് തനിക്കറിയാവുന്നദൂഷണങ്ങളെല്ലാം പടച്ചു വച്ചിരിക്കുന്നു. പ്രതികരണത്തിന്റെ തലക്കെട്ടിതാണ്. പിഎന്‍ പണിക്കരെക്കുറിച്ച് അനവസരത്തിലൊരു അപഖ്യാതി പര്‍വ്വം.പ്രതികരണത്തിന്റെ അവസാനം ഇങ്ങനെ: പി എന്‍ പണിക്കരുടെ സാമൂഹ്യജീവിതത്തിലെ കറുത്ത വശങ്ങളെ പുറത്തുകൊണ്ടുവരാന്‍ ഈ അനുസ്മരണക്കുറിപ്പുകൊണ്ട് കഴിഞ്ഞു.തലക്കെട്ട് ഒന്നു മാറ്റാമായിരുന്നു എന്നു മാത്രം: പി. എന്‍ പണിക്കര്‍ - ചില കിടിലന്‍ കണ്ടെത്തലുകള്‍. ഏതായാലും തെറ്റ് ബോധ്യപ്പെട്ട്, മാന്യമായി തിരുത്താനും നിശിതമായ ഭാഷയില്‍ എഴുതിയ പ്രതികരണം അച്ചടിക്കാനും കാണിച്ച ദേശാഭിമാനിയുടെ മാധ്യമമര്യാദയെ മാനിക്കാതെ വയ്യ.

പൂരുട്ടാതി ? പൂരൂരുട്ടാതി? പൂരോരുട്ടാതി ?

സുഹൃത്തിന്റെ പിറന്നാളിന് ക്ഷണം കിട്ടിയപ്പോള്‍ മറക്കാതിരിക്കാന്‍ മാതൃഭൂമി കലണ്ടറില്‍ ഒന്നടയാളപ്പെടുത്താന്‍ നോക്കുമ്പോളാണ് പതിവായി പറയുകയും എഴുതിക്കാണുകയും ചെയ്യുന്ന പൂരോരുട്ടാതിക്ക് പകരം പൂരുട്ടാതി എന്നു അച്ചടിച്ചത് ശ്രദ്ധയില്‍ പെട്ടത് . ചുമരില്‍ പുതിയ കലണ്ടറിനു പിന്നിലെ 2008 ലെ കലണ്ടറും നോക്കി ,അതിലും പൂരുട്ടാതി തന്നെ. കലണ്ടര്‍ എന്നത് മാധ്യമത്തില്‍ പെട്ടാലും പെട്ടില്ലെങ്കിലും മാധ്യമവിചാരത്തില്‍ എടുത്തു പ്രയോഗിക്കാം എന്ന ദുഷ്ടലാക്കോടെ മുന്നോട്ടു നീങ്ങി. പ്രമുഖപത്രത്തിന്റെ കലണ്ടറിലെ ഭീമാബദ്ധം കണ്ടെത്തിയ ആവേശമായിരുന്നു. ഏതായാലും വാരാന്ത്യപ്പതിപ്പിലും ഗൃഹലക്ഷ്മിയിലും കൂടി ഒന്നു നോക്കിയിട്ടാവാം “വിചാരം”എന്നു തീരുമാനിച്ചു. രണ്ടിലും പൂരുട്ടാതി തന്നെ. ഇനി എന്തു ചെയ്യും.ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു ചോദിക്കുക. കാളിദാസകൃതിയായ വിക്രമോര്‍വ്വശീയത്തിലെ നായകനായ പുരൂരവസ്സും പൂരുട്ടാതി- പൂരോരുട്ടാതികള്‍ക്ക് വല്ല ബന്ധവുമുണ്ടോ എന്നന്വേഷിക്കുക. ഏറ്റവും എളുപ്പം ഇത് അടുത്ത പോസ്റ് ആയി പബ്ളിഷ് ചെയ്യുക.ബ്ളോഗുകള്‍ വായിക്കുകയും അതിലേക്ക് കമന്റുകള്‍ നല്‍കുകയും ശീലിച്ചിട്ടുള്ള ഏതെങ്കിലും മഹാനുഭാവന്‍ പ്രതികരിക്കുകയാണെങ്കിലോ ?

ജയാനന്ദന്റെ എഴുത്തുമാടത്തെ ആസ്പദമാക്കി ചില ബ്ളോഗ്ചിന്തകള്‍

ഒരു ബ്ളോഗ് ഒരാളുടെ ആത്മപ്രകാശനോപാധിയാണ്. എങ്കിലും അത് തീര്‍ച്ചയായും വായനക്കാരെയും പരിഗണിക്കുന്നുണ്ട്. കവിതയോ കഥയോ അനുഭവവിവരമോ എന്തുമാവാം ബ്ളോഗില്‍. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബ്ളോഗിലെ പോലെ മാധ്യമവിചാരവും അതിലാവാം. ഇതെല്ലാം ഇടകലര്‍ന്ന രീതിയിലും ഒരു ബ്ളോഗ് തയ്യാറാക്കാം. ഇതിലൊന്നും അങ്ങനെ കര്‍ശനനിയന്ത്രണങ്ങളില്ല.
എന്നാല്‍ എഴുത്തുമാടം എന്ന ബ്ളോഗിന്റെ ചില രീതികള്‍ മാധ്യമവിചാരകന് അലോസരമുണ്ടാക്കുന്നുണ്ട്. അധ്യാപകനും പത്രപ്രവര്‍ത്തകനുമായ ഒരു ബ്ളോഗറാണ് ജയാനന്ദന്‍. അദ്ദേഹത്തിന്റെ എഴുത്തുമാടം മനോഹരമായ ഒരു ബ്ളോഗാണ്. അതിന്റെ ആമുഖവാക്യം (വെളുത്ത തിരശ്ശീലയില്‍ വാക്കുകള്‍ ഇളകിയാടുന്നതും നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്. ...... ) ചാറ്റിടവഴിയിലെ ഓണമെന്ന പോസ്റ് , മൊബൈലു കൊണ്ട് മഴയെ ഒപ്പിയെടുക്കുന്ന മനുഷ്യനെ പറ്റിയുള്ള കവിത,ഏറ്റവും പുതിയ പോസ്റ് ആയ തസ്ളീമയുടെ പ്രണയം, എല്ലാം എല്ലാം വായനക്കാരുടെ ഹൃദയത്തോട് അടുത്താണ് നില്‍ക്കുന്നത്. ഹൃദയം ഹൃദയത്തോട് മൊഴിയുകയാണിവിടെ. അവിടം മറ്റൊരിടത്തു നിന്ന് അടര്‍ത്തിയെടുത്ത യാതൊന്നും പ്രദര്‍ശിപ്പിക്കാനുള്ളതല്ല. ബ്ളോഗിനായി രചിച്ച രചനകള്‍ മാത്രമേ അവിടെ അനുവദനീയമാകുന്നുള്ളു. ഒരു ലൈവ് പ്രോഗ്രാം മാത്രമാണത്. അവിടെ ഫയല്‍ ക്ളിപ്പിങ്ങുകളോ അതു പോലുളള സ്റോക്ക് ചെയ്ത ഐറ്റങ്ങളോ പാടില്ല.
പത്രത്തിനായി എഴുതിയ മാറ്ററുകള്‍ ഇത്തരം സുതാര്യമായ ഒരു ബ്ളോഗില്‍ വച്ചുകെട്ടുന്നത് അസുഖകരമായ മുഴച്ചുനില്‍ക്കലുകള്‍ക്ക് കാരണമാകുന്നു. അച്ചടിമഷിയുടെ കറപുരണ്ട വാര്‍ത്തയ്ക്ക് ഹൃദയങ്ങള്‍ സംവദിക്കുന്നിടത്ത് ഒന്നും ചെയ്യാനില്ല.
ഒരു പത്രപ്രവര്‍ത്തകന്, അദ്ദേഹത്തിന് ബൈലൈന്‍ ലഭിച്ച വാര്‍ത്തകളുടെ ഒരു കളക്ഷന്‍ ബ്ളോഗുലകത്തില്‍ ചേര്‍ക്കാം. അതിനായി മറ്റൊരു ബ്ളോഗ് തുടങ്ങുന്നതാണ് ഉചിതം. ജയാനന്ദന് ഇത്തരം വാര്‍ത്തകള്‍ നല്‍കാനുള്ള ഒരിടം വേറെയുണ്ട്. പ്രാദേശികം എന്ന ബ്ളോഗില്‍ പത്രത്തില്‍ അദ്ദേഹം എഴുതിയ നല്ല വാര്‍ത്തകള്‍ വായിക്കാന്‍ അവസരം ലഭിക്കാതിരുന്നവര്‍ക്ക് അതൊരനൂഗ്രഹം കൂടിയാണ്. സ്വപ്നങ്ങളുടെ തട്ടിന്‍പുറം , നിലാസാധകസ്മരണയില്‍ ഭാരതപ്പുഴയോരം, ബസ്തുകരയിലെ വസന്തം എന്നിവ പ്രാദേശികം എന്ന ബ്ളോഗിലുള്‍പ്പെടാവുന്നതിലും റേഞ്ചുള്ളവയാണ്. അവയ്ക്ക് പ്രത്യേകമായ ഒരു തട്ടിന്‍പുറം തന്നെ ആവശ്യമാണ്

Saturday, September 26, 2009

ഉപഭോക്താക്കള്‍ക്കുള്ള ഗിഫ്റ്റില്‍ ഒനീറോയുടെ മാന്യത

പല സ്ഥാപനങ്ങളും കസ്റമേഴ്സിന് ഗിഫ്റ്റുകള്‍ നല്‍കാറുണ്ട്. ചിലപ്പോളത് ഓണം പോലുള്ള പ്രത്യേകസീസണില്‍ ആവാം, അല്ലെങ്കില്‍ ഒരു വലിയ സംഖ്യക്ക് സാധനം വാങ്ങുമ്പോഴാകാം. എന്തായാലും ഈ ഗിഫ്റ്റില്‍ സ്ഥാപനത്തിന്റെ മുദ്ര (ചിലപ്പോള്‍ ഒരു ചെറുപരസ്യം തന്നെ) ഉണ്ടായിരിക്കും എന്നത് തികച്ചും സ്വാഭാവികവുമാണ്.

സൌജന്യം കിട്ടുമ്പോള്‍ സന്തോഷമുണ്ടാവുമെങ്കിലും കച്ചവടസ്ഥാപനത്തിന്റെ മുദ്ര വഹിക്കുന്ന സാധനങ്ങള്‍ ജനമധ്യത്തിലുപയോഗിക്കുമ്പോള്‍ ചെറിയ ഒരു മനോവിഷമം ആര്‍ക്കും ഉണ്ടാകാനുമിടയുണ്ട്. കോംപ്ളിമെന്റായി കിട്ടിയ ചില്ലു ഗ്ളാസില്‍ ജ്വല്ലറിയുടെയോ മറ്റോ പേര് വലിയ അക്ഷരത്തിലെഴുതി വച്ചിരിക്കുന്നത് പലപ്പോഴും മാനക്കേടായിത്തോന്നും. കമനീയമായ ആ ഗ്ളാസില്‍ പാനീയം കൊടുക്കുന്ന സമയത്ത് അതിഥിയുടെ ക്ഷുദ്രമനസ്സില്‍ ഇങ്ങനെ തോന്നാം - ഓ ,കാശു കൊടുത്തു വാങ്ങിയ ആഡംബരമൊന്നുമല്ല, എന്നിട്ടും എന്താ ഗമ.

രണ്ടുപുറത്തും, ടെക്സ്റൈല്‍സിന്റെ പേരു കൊടുത്തിട്ടുള്ള സൌജന്യബാഗും പിടിച്ച് റോഡിലൂടെ നടക്കുമ്പോള്‍ ചെറിയ ചമ്മല്‍ ഉണ്ടാകുന്നതും സ്വാഭാവികം- അവന്മാര് സൌജന്യം തന്നതിന്റെ ചെലവ് നമ്മളെ കൊണ്ട് ആ പരസ്യം ചുമപ്പിച്ച് മുതലാക്കുകയാ എന്ന് മനസ്സില്‍ പ്രാകുകയും ചെയ്യും.

കുന്നംകുളം ഒനീറോയില്‍ നിന്ന് നടത്തിയ ഷോപ്പിംഗില്‍ കിട്ടിയ രണ്ടു ഗിഫ്റ്റുകളെ പറ്റി ഏതായാലും ഈ പരാതി പറയാന്‍ പറ്റില്ല. കാരണം പറയാം - ഗിഫ്റ്റിന്റെ മുകളില്‍ പരസ്യം ചെയ്യുന്നതില്‍ അവര്‍ വളരെ മാന്യതയാണ് പുലര്‍ത്തിയത്. സാമാന്യം വലിപ്പമുള്ള ഒരു ട്രാവലിംഗ് ബാഗിന്റെ ഒരു വശത്തു മാത്രമേ ഒനീറോയുടെ പേരുള്ളു. പരസ്യം പേറാന്‍ ജാള്യതയുള്ളവര്‍ക്ക് വേണമെങ്കില്‍ ആ ഭാഗം പുറത്തുവരാത്ത രീതിയില്‍ ബാഗു കൊണ്ടുപോകാം.ശരീരത്തോട് ചേര്‍ന്നു വരുന്ന ഭാഗത്തേക്ക് പരസ്യം വരുന്ന ഭാഗം പിടിച്ചാല്‍ പ്രശ്നം തീരും.
ഇത് ബാഗിന്റെ കാര്യം .മറ്റാരും കാണിക്കാത്ത മഹാമനസ്കത ഒനീറോയില്‍ നിന്ന് ലഭിച്ചത് കേള്‍ക്കണോ? വളഞ്ഞ പിടിയുള്ള ചില്ലുകപ്പുകള്‍ ആറെണ്ണം പാക്കറ്റിലാക്കി തന്നതില്‍ ഒരെണ്ണത്തിലുമില്ല ഒനീറോ എന്ന പേര്‍. വാങ്ങി ഉപയോഗിക്കുന്നവര്‍ക്കറിയാം ഇത് ഒനീറോയുടെ സ്നേഹമാണെന്ന്. വിരുന്നുകാരന്റെ മുന്നില്‍ ജാള്യതയില്ലാതെ സല്‍ക്കരിക്കാനാവുന്നു എന്നത് ആ സ്നേഹത്തെ വര്‍ധിപ്പിക്കുന്നു. ഇത്തരം സമീപനം കൈക്കൊള്ളുന്ന സ്ഥാപനങ്ങളോട് ഉപഭോക്താവിന് ആത്മബന്ധം വര്‍ധിക്കുകയും ചെയ്യുന്നു.

ആകാശവാണി ഗാന്ധിമാര്‍ഗം - തലക്കെട്ടിലെ പരിഷ്കാരം വേണ്ടിയിരുന്നുവോ ?

വെള്ളിയാഴ്ചരാവിലെകളില്‍ മഹാത്മജിയുടെ സന്ദേശങ്ങളുമായി വന്നെത്തുന്ന ഗാന്ധിമാര്‍ഗം ആകാശവാണിയുടെ ഒരു മാസ്റര്‍പീസ് തന്നെയാണ്. കുറച്ചു മുമ്പു വരെ അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഗാന്ധിമാര്‍ഗം- സര്‍വ്വനാശങ്ങള്‍ക്കിടയില്‍ ഒരു ധാര്‍മികപ്രതിരോധം’ ഇത് ഓര്‍മിപ്പിച്ചിരുന്നത് എന്തായിരുന്നെന്നോ? ബോംബു വീണ ദിവന്നത്തെ ഹിരോഷിമയെ പോലെ ഒരു പ്രദേശം. അവിടെ നാശനഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്, ഇനിയും നിലക്കാത്ത ഒരു റേഡിയോയില്‍ നിന്ന് കേള്‍ക്കുന്ന ഗാന്ധിയുടെ ശബ്ദം.
പക്ഷേ നമ്മുടെ നാട് സര്‍വനാശത്തിലെത്തിയിട്ടുണ്ടോ ? നന്മകള്‍ ഇപ്പോഴും പൂക്കുന്നില്ലേ? അതിനാല്‍ തലക്കെട്ട് ‘സര്‍വനാശങ്ങള്‍ക്കു മുമ്പൊരു ധാര്‍മികപ്രതിരോധം’ എന്നാണെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു. പ്രതിരോധം എപ്പോഴും പ്രശ്നമുണ്ടാകുമ്പോളല്ലേ. പ്രശ്നം അഥവാ രോഗം ഉണ്ടായിക്കഴിഞ്ഞിട്ടാണെങ്കില്‍ പിന്നെ പരിഹാരം അഥവ ചികിത്സയല്ലേ വേണ്ടത് എന്നൊക്കെ ചിന്തിച്ചു കൂട്ടി.

..... ഏതായാലും ഇനി ഒന്നും ആവശ്യമില്ല. ആകാശവാണി ഇപ്പോള്‍ സര്‍വനാശത്തിന്‍മേല്‍ നിന്നൊക്കെ വിട്ടിരിക്കുന്നു. ഇപ്പോള്‍ ഗാന്ധിമാര്‍ഗം എന്നു മാത്രമേ അനൌണ്‍സ് ചെയ്യുന്നുള്ളു.

ഗല്‍ഫില്‍ പോയാല്‍ ആളുകള്‍ കവിതക്കമ്പക്കാരാകുമോ ?

ഒരു ചെറുപ്പക്കാരനായ സഹപ്രവര്‍ത്തകനുണ്ടായിരുന്നു മുമ്പ് ഇപ്പോഴുമുണ്ട് - ഗള്‍ഫിലാണെന്നു മാത്രം . ആള്‍ സ്മാര്‍ട്ട് എല്ലാ കാര്യത്തിലും മുന്‍പന്തിയിലുണ്ട് . പക്ഷേ നല്ലൊരു വായനക്കാരന്‍ എന്നൊന്നും പറയാന്‍ പറ്റാത്ത ആളാണ്. അക്ഷരവൈരി എന്നൊന്നും പറയാന്‍ പാടില്ല. അത്യാവശ്യം വായനയൊക്കെ ആവശ്യമുളള ജോലിയാണ് ചെയ്യുന്നത് എന്നതിനാല്‍ അങ്ങനെയൊന്നും പറഞ്ഞുകൂട. എങ്കിലും ഒരു കവിത വായിക്കുകയോ മറ്റോ ചെയ്യുന്നത് കണ്ടിട്ടില്ല. ഗള്‍ഫിലെത്തിയപ്പോള്‍ ആളാകെ മാറി. കവിതയൊക്കെ വായിക്കും മാത്രമല്ല ആസ്വദിക്കും ഇ മെയിലില്‍ ഒരു കവിത അയച്ചു തന്നിരിക്കുന്നു. പ്രവാസിയുടെ സങ്കടമാണ് കവിതയില്‍. വിശദമായി പറഞ്ഞാല്‍ ഓരോ കാര്യങ്ങളോട് പ്രവാസിയുടെയും അവന്റെ വീട്ടുകാരുടെയും കാഴ്ച്ചപ്പാടുകളുമാണ്. ഗല്‍ഫില്‍ പോയാല്‍ ആളുകള്‍ കവിതക്കമ്പക്കാരാകുമോ ? ഈ സുഹൃത്ത് ഇനി സ്വന്തം കവിത തന്നെ എഴുതി അയക്കുന്നില്ലെന്ന് പറയാനാവുമോ ? അയക്കട്ടെ , എന്നിട്ട് വേണം അത് ഈ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കാന്‍. എല്ലാ ഗള്‍ഫുകാര്‍ക്കും കൂടുതല്‍ കാലം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നാട്ടില്‍ കഴിയാനാകട്ടെ - അവരുടെ സാമ്പത്തികവിഷയത്തില്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ തന്നെ.

ആശംസകളുമായെത്തുന്ന കുരുന്നുകള്‍ക്കു മുമ്പില്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നവരോ അധ്യാപകര്‍ ?


അധ്യാപകദിനത്തിന്റെ അന്ന് അധ്യാപകരെ ആദരിക്കേണ്ടതാണെന്ന ആഹ്വാനവുമായി മലയാള മനോരമയുടെ വക ഒരു പരസ്യം. “അധ്യാപകര്‍ക്ക് സ്നേഹപൂര്‍വ്വം” എന്ന് ബോര്‍ഡിലെഴുതിയതിനു മുന്നില്‍ നില്‍ക്കുന്ന ടീച്ചര്‍ക്ക് കുട്ടികള്‍ പൂക്കളും സമ്മാനപൊതിയും ആശംസകളുമായി എത്തിയിരിക്കുന്നതാണ് ചിത്രത്തില്‍. കയ്യും നീട്ടി സമ്മാനം വാങ്ങുന്നതിനു പകരം കയ്യു കെട്ടി നോക്കി നില്‍ക്കുകയാണ് ടീച്ചര്‍! മുഖത്ത് നാണമോ പരിഹാസമോ എന്നു വ്യക്തമല്ല. സമ്മാനം വാങ്ങാതിരുന്നിട്ടും കുട്ടികള്‍ നല്ല സന്തോഷത്തിലാണ്.

Thursday, September 24, 2009

ദേശാഭിമാനി മുഖചിത്രത്തിലെ മഞ്ഞ“മ”



വീരപരാക്രമങ്ങള്‍ എന്ന പേരില്‍ ദേശാഭിമാനി വാരിക (സപ്തംബര്‍ 20 ലക്കം) ഒരു കവര്‍ സ്റോറി തയ്യാറാക്കിയിട്ടുണ്ട്. കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരത്തില്‍ വീരപരാക്രമങ്ങള്‍ എന്ന ടൈറ്റില്‍ വീരേന്ദ്രകുമാറിന്റെ തലയും സഹിതം കൊടുത്തത് നന്നായിട്ടുണ്ട്. പരാക്രമങ്ങളിലെ മ എന്ന അക്ഷരം മഞ്ഞ നിറത്തില്‍ കൊടുത്തതും ഉചിതമായി. ആ “മ” മാതൃഭൂമി എന്ന പത്രപ്പേരിലെ “മ” പോലെ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. നോക്കൂ.

സ്ഫോടക വസ്തു വായിലിട്ട കുട്ടിയുടെ പേരു കൊടുക്കാതെ മനോരമയുടെ മിതത്വം(?)


ഡിറ്റണേറ്റര്‍ എന്ന സ്ഫോടകവസ്തു വായിലിട്ടു കടിച്ചിട്ടും അപകടത്തില്‍ നിന്നു രക്ഷപ്പെട്ട കുട്ടി യെ സംബന്ധിച്ച വാര്‍ത്തയില്‍ കുട്ടിയുടെ പേരു കൊടുക്കാതെ മനോരമ പത്രം വ്യത്യസ്തത പു ലര്‍ത്തി. കുറവിലങ്ങാട് ലേഖകന്‍ എഴുതിക്കൊടുത്ത വാര്‍ത്തയില്‍ ഇല്ലാത്ത പേര് ,പിന്നീട് ഉള്‍പ്പെ ടുത്താതിരിക്കാന്‍ ഡെസ്കിലുള്ളവരും ജാഗ്രത കാണിച്ചു. തലക്കെട്ടിലുള്ള രണ്ടാം ക്ളാസുകാരന്‍ എന്ന വിശേഷണം മാത്രമേ വാര്‍ത്തയിലുടനീളമുള്ളു. ഇടക്കൊരു തവണ രണ്ടാം ക്ളാസ് വിദ്യാര്‍ഥി എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ആഗസ്റ് 23 ന്റെ പത്രത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നത്. വാര്‍ത്തയുടെ രണ്ടാം വാക്യത്തില്‍ തന്നെ കുട്ടിയുടെ പേരും, ആദ്യഖണ്ഡികയില്‍ തന്നെ വീട്ടുപേര്, രക്ഷിതാവിന്റെ പേര് എന്നിവയും കൊടുത്ത പത്രങ്ങളുമുണ്ട്. കേസന്വേഷിച്ച പൊലീസ് എസ് ഐ.യുടെയും, സയന്റിഫിക് വിദഗ്ധ ന്റെയും , എന്തിനധികം ഡോഗ് സ്ക്വാഡിലെ നായയുടെ പോലും പേരുകള്‍ ദേശാഭിമാനി കൊടുത്തിരുന്നു. മുന്‍പേജില്‍ മുകള്‍ഭാഗത്തായി ബോക്സിലാണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്. 11 ാം പേ ജില്‍ കൊടുത്തിട്ടുള്ള മനോരമ വാര്‍ത്തയിലാകട്ടെ കുട്ടി വീട്ടിലെത്തിച്ച ഡിറ്റണേറ്ററുകളുടെ ഫോട്ടോ പോലുമുണ്ട്.

മറ്റെല്ലാ പത്രങ്ങള്‍ക്കും കിട്ടിയ വാര്‍ത്ത വളരെ വൈകിമാത്രം അറിഞ്ഞതിനാല്‍ വിട്ടു പോയ ഒരു വിശദാംശമാണ് ഈ കുട്ടിയുടെ പേരെന്ന് സംശയിക്കാന്‍ വയ്യ. ദേശാഭിമാനിക്ക് കൊടുക്കാന്‍ കഴിയാതിരുന്ന ഫോട്ടോ പോലും സംഘടിപ്പിച്ച മനോരമക്ക് അബദ്ധം പറ്റിയതാവാന്‍ വഴിയില്ല.

ചിലപ്പോള്‍ കുട്ടിയുടെ പേരും വീട്ടുപേരും മറ്റും കൊടുത്ത് അവരെ സമൂഹമധ്യത്തില്‍ മോശക്കാരാക്കേണ്ട എന്നു കരുതിയതായിക്കൂടെ? പീഡനക്കേസുകളിലും മറ്റും ചെയ്യാറുള്ളതു പോലെ. അപ്പോ ഴും മറ്റൊരു സംശയം നിലനില്‍ക്കുന്നു. കേസന്വേഷിച്ച പൊലീസിന്റെയും മറ്റും പേരു കൊടുക്കാനെന്തായിരുന്നു തടസ്സം? ( കേസന്വേഷണം എന്തൊക്കെയായാലും ഒരു മോശം പ്രവൃത്തിയല്ലല്ലോ. ആര്‍ ക്കറിയാം, മനോരമയുടെ മനോഗതം ? )

മാതൃഭൂമി പത്രം ഈ വാര്‍ത്തയെ എങ്ങനെ സമീപിച്ചു എന്നറിയാനായി ഒരു ശ്രമം നടത്തുകയുണ്ടായി. സ്വന്തം വീട്ടില്‍ വരുത്താത്ത പത്രമായതിനാല്‍ അന്വേഷണം കുറച്ചു ശ്രമകരമായിരുന്നു കാ രണം 23 ാം തിയ്യതിയിലെ മാതൃഭൂമി വാങ്ങിക്കൊണ്ടുവന്ന് പത്രത്തിന്റെ 20 പേജുകളിലും അരിച്ചു പെറുക്കിയിട്ടും ഡിറ്റണേറ്റര്‍ വാര്‍ത്ത കണ്ടില്ല ! കാകദൃഷ്ടി എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ “രണ്ടാംക്ളാസുകാരന്റെ ബാഗില്‍ ഡിറ്റണേറ്ററുകള്‍” എന്നൊരു ക്യാപ്ഷനും അതിന് , “അത്തം കറുത്തു...” എന്നൊരു കമന്റും കണ്ടു.( ദോഷം പറയരുതല്ലോ , കലണ്ടറില്‍ നോക്കിയപ്പോള്‍ 23 - നായിരുന്നു അത്തം നാള്‍ എന്നു കണ്ടെത്താനുമായി!) പത്രത്തിന്റെ മുന്‍പേജിന്റെ മുകളറ്റത്ത് നോക്കിയപ്പോള്‍ ആകെ പേജ് 28 ആണെന്ന് മനസ്സിലായി. ബാക്കി പേജുകള്‍ അന്വേഷിച്ച് വീണ്ടും പോയി. കിട്ടി എട്ടു പേജും. അതില്‍ റോമന്‍ ലിപിയില്‍ പേജ് നമ്പര്‍ രേഖപ്പെടുത്തിയ നാലു പേജ് വാരാന്തപ്പതിപ്പും പി ന്നൊരു നാലു പേജ് ക്ളാസിഫൈഡ് പരസ്യപേജും. ഇനി വേറെയും നാലു പേജ് ഉണ്ടോ എന്നു ക ണ്ടെത്താനായില്ല. ഇനിയും നാലു പേജുകൂടി ഉണ്ടെങ്കില്‍ പത്രത്തിലെ ആകെ പേജിനെ പറ്റിയുള്ള മു ന്‍പേജില്‍ കൊടുത്ത കണക്കു തെറ്റി - അപ്പോള്‍ ആകെ പേജുകള്‍ 28 അല്ല 32 ആകും.അതല്ല ,ആ കെ 28 പേജേ ഉള്ളുവെങ്കില്‍ ഡിറ്റണേറ്റര്‍ വാര്‍ത്ത വന്നത് ഏത് പേജില്‍ ?

മുരളിച്ചിത്രത്തിന്റെ പിന്നില്‍ തല്‍പരകക്ഷികളുടെ കള്ളക്കളിയോ?

“ ഈ ദേശാഭിമാനിയെകൊണ്ടു തോറ്റു” - ഈയിടെ ഇതെഴുതുന്ന ആള്‍ക്ക് നൌഫല്‍ എന്ന സുഹൃത്ത് അറബിനാട്ടില്‍ നിന്നയച്ചു തന്ന ഇ മെയിലിന്റെ തലക്കെട്ടാണ് മുകളില്‍ കൊടുത്തത്. ദേശാഭിമാനി നിരന്തരം അബദ്ധങ്ങള്‍ വരുത്തുന്നതിലെ കുണ്ഠിതമാണ് മെയിലില്‍ ഉദ്ധരിച്ച ബ്ളോഗ്പോസ്റിലെ പരാമര്‍ശം. ദേശാഭിമാനി ചെയ്തതായി പറയുന്ന തെറ്റിതാണത്രെ : നടന്‍ മുരളി മരിച്ച ന്യൂസ് വെബ് പോര്‍ട്ടലില്‍ കൊടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന ചിത്രം കരുണാകരപുത്രനായ മുരളിയുടേതായിരുന്നു. ഇ - മെയിലിലൂടെ ചിത്രസഹിതം കിട്ടിയ പുതിയ വിവരം ഈ ബ്ളോഗില്‍ ഒന്നു “പെരുമാറി” ദേശാഭിമാനിയെ “ഉല്‍ബുദ്ധ”മാക്കാം എന്നു വിചാരിക്കുകയായിരുന്നു. ഭാഗ്യം ! അപ്പോഴേക്കും പ്രശ്നത്തിന്റെ യഥാര്‍ഥചിത്രം മാധ്യമവിചാരം നടത്തുന്ന മറ്റൊരു പംക്തിയില്‍ നിന്ന് കിട്ടി. മുരളിച്ചിത്രം മാറിയെന്നത് ചില തല്‍പരകക്ഷികളുടെ കുപ്രചാരണമാണെന്ന് മീഡിയാ സ്കാന്‍ എന്ന പംക്തിയില്‍ യാസീന്‍ അശ്റഫ് വ്യക്തമാക്കിയത് വായിക്കാനിട വന്നില്ലെങ്കില്‍ ഈ കുപ്രചരണം വിശ്വസിച്ച് പ്രതികരണം നടത്തിപ്പോകുമായിരുന്നു. വീക്ഷണവും ഇതേ തെറ്റ് ചെയ്തു എന്ന ആ പത്രത്തിനോട് വിരോധമുള്ള ആരോ പ്രചരിപ്പിച്ചതായും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ നിരീക്ഷിക്കുന്നുണ്ട്. രണ്ടു പത്രത്തിന് ഒരേ തെറ്റ് വന്നു എന്നത് വിശ്വസനീയമല്ല എന്നാണ് ലേഖകന്‍ പറയുന്നത്. അപ്പോള്‍, വെബ് പോര്‍ട്ടലില്‍ വരാത്ത അബദ്ധം ചിത്രസഹിതം മെനഞ്ഞെടുത്ത് ചിലര്‍ അപ്രിയപത്രങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് കളിക്കുന്നു എന്നല്ലേ അര്‍ഥം?

വലിച്ചാല്‍ നീളുന്ന അഷ്ടപഞ്ചമി

അക്ഷയതൃതീയ പോയി , ഇതാ വന്നൂ അഷ്ടപഞ്ചമി. ആദ്യത്തേത് സ്വര്‍ണം വാങ്ങാനുള്ള ശുഭദിനമായിരുന്നെങ്കില്‍ രണ്ടാമത്തേത് വീട് സ്വന്തമാക്കാനുള്ളതാണ്. സ്വര്‍ണം വില്‍ക്കാനുള്ള (അഥവാ വാങ്ങാനുള്ള )നല്ല ദിവസവൂമായി വന്നവരില്‍ ഏതാണ്ട് എല്ലാ ജ്വല്ലറിക്കാരുമുണ്ടായിരുന്നു. എന്നാല്‍ അഷ്ടപഞ്ചമിയുടെ മാഹാത്മ്യം അവകാശപ്പെട്ട് വന്നത് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാത്രമാണ്. സപ്തംബര്‍ ഏഴ് ,എട്ട് തിയ്യതികളിലെ പത്രങ്ങളിലാണ് ഇവരുടെ പരസ്യം വന്നത് . സപ്തംബര്‍ 11 ന് ഇന്ന് അഷ്ടപഞ്ചമി എന്ന് പ്രഖ്യാപിച്ച് ഫുള്‍പേജ് പരസ്യവും കൊടുത്തു. “തമ്പ്രാന്റെ മുണ്ടിന്റെ കൂടെ അടിയന്റെ കൌപീനവും” എന്ന മട്ടില്‍ ടോപ്പ് കണ്‍സ്ട്ക്ഷന്‍സ് എന്ന സ്ഥാപനവും “ഈ സുവര്‍ണാവസരം ഇന്നു മാത്രം” എന്ന് പരസ്യം ചെയ്തു. “വീടിനാവാമെങ്കില്‍ എന്തു കൊണ്ടുവീട്ടുപകരണങ്ങള്‍ക്കുമായിക്കൂടാ പഞ്ചമിയുടെ പുണ്യം” എന്ന മട്ടില്‍ ഗൃഹവും ഗൃഹോപകരണങ്ങളും സ്വന്തമാക്കുവാന്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല സൌഭാഗ്യദിനമെന്ന പ്രഖ്യാപനവുമായി നന്തിലത്തും രംഗത്തെത്തി.(സ്വാഭാവികമായും പരസ്യത്തിലെ ഗൃഹമെന്ന വാക്ക് തീരെ ചെറുതുതന്നെയായിരുന്നു)

പഞ്ചമിയുടെ പിറ്റേന്ന് ആപ്പിള്‍ എ ഡേ ക്കാര്‍ അഷ്ടപഞ്ചമി ഓഫര്‍ രണ്ടു ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും പരസ്യം നല്‍കി. സംശയമിതേ ഉള്ളു - അഷ്ടപഞ്ചമിയുടെ പുണ്യം ഈ ദിവസങ്ങളില്‍ വീടു ബുക്കു ചെയ്യുന്നവര്‍ക്കു കൂടി കിട്ടുമോ ? ജനം ഓഫറിനു വേണ്ടിയല്ല പഞ്ചമി പുണ്യത്തിനു വേണ്ടിയായിരുന്നു ഇതിന് മിനക്കെട്ടത് എന്നത് മറക്കരുതായിരുന്നു. അതോ റബ്ബര്‍ പോലെ വലിച്ചാല്‍ നീളുന്നതാണ് ഈ അഷ്ടപഞ്ചമി മാഹാത്മ്യം എന്നാണോ അര്‍ഥം ? മറ്റൊരു കാര്യം കൂടി - സപ്തംബര്‍ 11 എന്ന തിയതിയുടെ കൂടെ കലണ്ടര്‍കള്ളിയില്‍ പഞ്ചമി എന്നല്ല സപ്തമി എന്നാണ് കാണുന്നത്. കലണ്ടറുകാര്‍ക്ക്ആണോ തെറ്റിയത് എന്നറിയില്ല.

Thursday, September 3, 2009

മാധ്യമം ദിനപത്രവും തഥൈവ

പല കാര്യത്തിലും മറ്റു പത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന മാധ്യമം, ചരമവാര്‍ത്താതലക്കെട്ടിന്റെ കാര്യത്തിലും മാതൃക കാണിക്കുന്നുണ്ടോ എന്ന ഒരന്വേഷണത്തിന് ഈയിടെ ശ്രമിക്കുകയുണ്ടായി. രാജന്‍ പി ദേവ്ചരമവാര്‍ത്തക്കു നല്‍കിയ തലക്കെട്ടില്‍ “അന്തരിച്ചു” എന്നുമാത്രമേ മാധ്യമം കൊടുത്തുകണ്ടുള്ളു. മറ്റു പത്രങ്ങളെ പോലെ തലക്കെട്ടില്‍ വാക്കുകൊണ്ട് വില കുറഞ്ഞ ഇന്ദ്രജാലം കാണിക്കാത്ത ഈ മാധ്യമ മിതത്വത്തില്‍ ആഹ്ളാദം പൂണ്ട് മാധ്യമം ദിനപത്രത്തെ പറ്റി ഒരു നിരീക്ഷണം ഈ ബ്ളോഗില്‍ കൊടുക്കാം എന്നു കരുതിയിരുന്നു. പിന്നീട് നടന്‍ മുരളിയുടെ ചരമവാര്‍ത്തയ്ക്ക് “മുരളി അരങ്ങൊഴിഞ്ഞു” എന്നു തലക്കെട്ട് കൊടുത്തപ്പോഴും വലിയ കുറ്റം തോന്നിയില്ല. വെള്ളിത്തിരയിലെന്ന പോലെ അരങ്ങിലും കുറെക്കാലം വാണ ഒരു നടന്റെ അന്ത്യത്തെ കുറിക്കാന്‍ അരങ്ങൊഴിഞ്ഞു എന്ന് എഴുതുന്നത് അത്ര വലിയ പാതകമല്ലല്ലോ. മറ്റു പലരും “അമരനായി മുരളി”, “പുലിജന്മം ഓര്‍മ ” എന്നിങ്ങനെ മുരളിയുടെ ചലച്ചിത്രങ്ങളുടെ പേരിനെ കൂട്ടുപിടിച്ച് കസര്‍ത്തു കാണിച്ചപ്പോള്‍ മാധ്യമം ഇത്രയല്ലേ ചെയ്തുള്ളു എന്നും ആശ്വസിച്ചു. എന്നാല്‍ മാധ്യമവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് ബോധ്യമായത് പിന്നീടാണ്. ഇതെഴുതുന്ന ആളുടെ ശ്രദ്ധയില്‍ പെടാത്ത കൂടുതല്‍ വിവരങ്ങള്‍ തന്നതാകട്ടെ മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയാ സ്കാന്‍ എന്ന പംക്തിയുമാണ്. ലോഹിതദാസിന്റെ ചരമത്തിന് മാധ്യമം കൊടുത്ത തലക്കെട്ട് “ഇനി ഓര്‍മയുടെ അമരത്ത്” എന്നത്രെ. പംക്തീകാരന്‍ ഇത്തരം തലക്കെട്ടുകളില്‍ നല്ലൊരു ഗവേഷണം തന്നെയാണ് നടത്തിയിട്ടുള്ളത്. അക്കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് അനുചിതമാവില്ല:

കമല സുറയ്യ (ജൂണ്‍ 1) , ലോഹിതദാസ് (ജൂണ്‍ 29) , മൂര്‍ക്കോത്ത് രാമുണ്ണി (ജൂലായ് 10) , ഡി.കെ. പട്ടമ്മാള്‍ (ജൂലായ് 17), രാജന്‍ പി ദേവ് ( ജൂലൈ 30) , ശിഹാബ് തങ്ങള്‍ ( ആഗസ്റ് 2 ) ,
കൌമുദിട്ടീച്ചര്‍ (ആഗസ്റ് 5), മുരളി(ആഗസ്റ് 7) , കെ.പി.പ്രഭാകരന്‍ (ആഗസ്റ് 12) എന്നിവരുടെ ചരമവാര്‍ത്താതലക്കെട്ടുകളാണ് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ വിശകലനം ചെയ്യുന്നത്.
കവയത്രി , തിരക്കഥാകൃത്ത് , ചലച്ചിത്രനടന്മാര്‍ തുടങ്ങിയവരുടെ ചരമവാര്‍ത്തയ്ക്ക് തലക്കെട്ടെഴുതുമ്പോള്‍ കാണുന്ന “സര്‍ഗാത്മകതയുടെ വിളയാട്ടങ്ങള്‍“ മന്ത്രിയുടെയും നയതന്ത്രജ്ഞന്റെയും മറ്റും കാര്യത്തിലില്ലാത്തതെന്തുകൊണ്ടെന്നാണ് ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി മീഡിയാ സ്കാന്‍ പംക്തി ചെയ്യുന്ന ശ്രീ. യാസീന്‍ അശ്റഫ് ചോദിക്കുന്നത്. മലയാളത്തിന്റെ നയതന്ത്രം പൊലിഞ്ഞു (മൂര്‍ക്കോത്ത് രാമുണ്ണി) , കര്‍ണാടകനാദം മുറിഞ്ഞു (ഡി.കെ. പട്ടമ്മാള്‍), ഗാന്ധിജിയുടെ പ്രിയ കൌമുദി മറഞ്ഞു (കൌമുദിട്ടീച്ചര്‍), രാഷ്ട്രീയപ്രഭ മാഞ്ഞു (കെ.പി.പ്രഭാകരന്‍ ) എന്നൊന്നും പത്രക്കാരുടെ പേനത്തുമ്പില്‍ വരാത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു . രാഷ്ട്രീയനേതാവാണെങ്കിലും ശിഹാബ് തങ്ങളുടെ ചരമവാര്‍ത്തയ്ക്ക് പുതിയ തരം തലക്കെട്ടുകളുടെ അസുലഭസൌഭാഗ്യം കിട്ടിക്കാണുന്നുമുണ്ട്. (വിളക്കണഞ്ഞു , പൂനിലാവ് മാഞ്ഞു .... ) അലങ്കാരത്തലക്കെട്ടുകള്‍ ലഭിക്കുന്നത് ആരുടെയെല്ലാം ചരമവാര്‍ത്തകള്‍ക്കാണെന്ന കാര്യത്തിലും പംക്തീകാരന് വ്യക്തമായ നിഗമനമുണ്ട് - വായനക്കാരില്‍ വലിയൊരു വിഭാഗത്തെ വൈകാരികമായി സ്വാധീനിക്കാനിടയുള്ളവരുടെ ചരമത്തിനാണ് പത്രക്കാര്‍ അലങ്കാരപ്രയോഗത്തിന് തുനിയുന്നത്. കേവലം രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചതു കൊണ്ടാകാം ശിഹാബ് തങ്ങളുടെ ചരമവാര്‍ത്താതലക്കെട്ട് കെ പി പ്രഭാകരന്റേതില്‍ നിന്ന് വ്യത്യസ്തമായത്.

രാജകല പി ദേവകല ? ! ? !

ഇതെഴുതുന്ന ആള്‍ ഒരു മലയാളപത്രത്തിന്റെ പത്രാധിപരാകാത്തത് നിങ്ങളുടെ നിര്‍ഭാഗ്യം ! അല്ലെങ്കില്‍ ഇങ്ങനെയൊരു പത്രത്തലക്കെട്ടു കൂടി ജൂലൈ 30 ന് വായിച്ച് നിര്‍വൃതിയടയാമായിരുന്നു. - ”രാജകല പി. ദേവകല” സംഗതി എന്തെന്ന് പിടികിട്ടിയില്ലേ ? ഇത്തരം തലക്കെട്ട് വരാനിടയുള്ള പത്രവാര്‍ത്തയെ പറ്റി സൂചിപ്പിച്ചാല്‍ കാര്യം കുറേ കൂടി വ്യക്തമാകും. ചലച്ചിത്രനടന്‍ രാജന്‍ പി ദേവിന്റെ നിര്യാണവാര്‍ത്തയുടെ തലക്കെട്ടായാണ് ഈ നൂതനതലവാചകം ഉദ്ദേശിച്ചിട്ടുള്ളത്. തലക്കെട്ടിന്റെ സന്ദര്‍ഭം പറഞ്ഞിട്ടും കാര്യം മനസ്സിലായില്ലെന്നോ ? അതു കൊള്ളാം “രാജകലക്ക് യവനിക”, “കാട്ടുകുതിര കാലയവനികയ്ക്കപ്പുറം”, “വിസ്മയിപ്പിച്ച വില്ലന്‍ അരങ്ങൊഴിഞ്ഞു”, ”അഭിനയരാജന്‍ അരങ്ങൊഴിഞ്ഞു”,...........ഈ തലക്കെട്ടുകള്‍ വായിച്ച് രാജന്‍ പി ദേവ് മരിച്ചതാണ് വാര്‍ത്തയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ പിന്നെ രാജകല പി ദേവകല എന്ന തലക്കെട്ടിന്റെ ഗുട്ടന്‍സ് മനസ്സിലാക്കി മരണം ഉറപ്പു വരുത്താനും നിങ്ങള്‍ ബാധ്യസ്ഥരാണ്. പോട്ടെ സാരമില്ല; ഏതായാലും ആ തലക്കെട്ടിന്റെ അര്‍ഥം ഇവിടെ വ്യക്തമാക്കിയേക്കാം. രാജകല പോയി ദേവകലയായി (ടിപ്പണി : പി എന്നത് പരേതന്റെ ഇനീഷ്യലും, “പോയി” എന്ന മലയാളവാക്ക് ഇംഗ്ളീഷിലെഴുതിയാല്‍ കിട്ടുന്നതിലെ ആദ്യാക്ഷരവുമാണ് ) - ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ , കലാകാരനായ രാജന്‍ പി ദേവ് നമ്മെ വിട്ടു പോയി , ദേവസദസ്സിലെ കലാകാരനായിരിക്കുകയാണ് അഥവാ മരിച്ചിരിക്കയാണ് എന്ന്. എന്തേയ് ഇപ്പോള്‍ മനസ്സിലായോ ? എല്ലാ പത്രക്കാരും വാക്കസര്‍ത്തോടെ മരണവാര്‍ത്ത ആഘോഷിക്കുമ്പോള്‍ അവരെയെല്ലാം ഒന്നു കടത്തിവെട്ടണമെന്ന് ആര്‍ക്കും തോന്നിപ്പോകില്ലേ ?

കുറ്റം ദേശാഭിമാനിയുടേതാണെങ്കില്‍ നായയെ വിട്ടു കടിപ്പിക്കുക തന്നെ വേണേയ് ....!!!!.

വിദേശവാര്‍ത്തകള്‍ തര്‍ജമ ചെയ്തു മലയാളപത്രത്തില്‍ കൊടുക്കുമ്പോള്‍ അബദ്ധം പറ്റിയ സംഭവം മുമ്പും കേട്ടിട്ടുണ്ട്. വടക്കേ ഇന്ത്യയിലെങ്ങോ വെള്ളപ്പൊക്കത്തില്‍ തീവണ്ടിപ്പാളത്തിലെ സ്ളീപ്പറുകള്‍ ഒഴുകിപ്പോയ വാര്‍ത്ത ഒരു മലയാളപത്രത്തില്‍ വന്നപ്പോള്‍ പാളത്തില്‍ ഉറങ്ങിക്കിടന്നവര്‍ ഒഴുകിപ്പോയി എന്നായി മാറിയത്രെ. ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും പിണഞ്ഞിട്ടുണ്ടാവാം. അവ ഗുരുതരമായ തെറ്റുകള്‍ തന്നെയാണ്. ഹോട്ട് ഡോഗ് തീറ്റ മത്സരത്തെപ്പറ്റി കൊടുത്ത വാര്‍ത്തയില്‍ ദേശാഭിമാനിക്ക് ഒരു വലിയ തെറ്റു പറ്റുകയുണ്ടായി. വളരെ മോശമായി എന്നുതന്നെയാണ് അതിനെപ്പറ്റിയും പറയാനുള്ളത്.

എന്നാല്‍ ഈ തെറ്റിനെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ഹീനമായ ഒരു നിലപാട് കൈക്കൊണ്ടതും ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇതെഴുതുന്ന ആള്‍ക്ക് , ഇ മെയിലില്‍ ഒരു സുഹൃത്ത് ഫോര്‍വേഡ് ചെയ്തുതന്ന പ്രതികരണമാണ് കേവലം തെറ്റു ചൂണ്ടിക്കാണിക്കലിനപ്പുറമുള്ള വിദ്വേഷം തീര്‍ക്കലിന്റെ ഉദാഹരണമായി തോന്നിയത്. കേരളഭരണത്തില്‍ ഇടപെടുന്ന അമേരിക്കയോടുള്ള വിരോധം തീര്‍ക്കാനാണ് തീറ്റ മത്സരത്തിന്റെ വാര്‍ത്ത മുന്‍പേജില്‍ കൊടുത്തതെന്ന് പ്രതികരണക്കാരന്‍ കണ്ടെത്തുന്നു. മാധ്യമസിന്‍ഡിക്കേറ്റിന്റെ ഇടപെടല്‍ എന്ന് പരിഹസിക്കുന്നു. ഉപ്പുമാവിന് സാള്‍ട്ട്മാംഗോ ട്രീ എന്ന് പണ്ടൊരു മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞതിനെ അനുസ്മരിക്കുന്നു. ഇതു കൊണ്ടൊന്നും അരിശം തീരാഞ്ഞ് ദേശാഭിമാനി പത്രം വായിലാക്കിയ നായയുടെ ചിത്രം കൂടി കൊടുക്കുന്നു. ഒരു തെറ്റിന്റെ പേരില്‍ ദേശാഭിമാനിയെ കടിച്ചു കുടയാനുള്ള ആവേശം സഹതാപമാണ് മനസ്സിലൂയര്‍ത്തുന്നത് എന്ന് പറയാതെ വയ്യ.

Tuesday, August 25, 2009

ശാസ്തൃശര്‍മന്‍ ‍- ശാസ്ത്രശര്‍മന്‍ ‍- ശാസ്ത്രുശര്‍മന്‍

സ്വന്തം പേര് തെറ്റായി പറയുന്നത് കേള്‍ക്കാനും തെറ്റായി എഴുതുന്നത് വായിക്കാനുമാണ് ഈ കവിയ്ക്ക് എന്നും വിധി. പത്രങ്ങളായ പത്രങ്ങളെല്ലാം ശാസ്തൃശര്‍മന്‍ എന്ന പേര് നേരാം വണ്ണം കൊടുക്കാറേയില്ല. അവരത് ശാസ്ത്രശര്‍മന്‍ എന്നേ എഴുതൂ. അധ്യാപകന്‍ കൂടിയായ ഇദ്ദേഹത്തിന് ഈ അക്ഷരത്തെറ്റ് ഒരിക്കലും തിരുത്താനുമാവുന്നില്ല. ഈയിടെ ശര്‍മന്‍ മാഷെ വേദിയിലിരുത്തി കുറെ പേര്‍ ഈ തെറ്റായ പേര് വിളിച്ച് അദ്ദേഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.അദ്ദേഹത്തിന്റെ പുസ്തകപ്രകാശനവും ചിത്രപ്രദര്‍ശനവും നടന്ന കൂട്ടത്തിലായിരുന്നു ഇത്.ചിലര്‍ സൌകര്യപൂര്‍വം (ഇത് ചിലപ്പോള്‍ സ്നേഹപൂര്‍വ്വവുമാവാം)ശര്‍മന്‍ എന്ന് മാത്രം വിളിച്ചു രക്ഷപ്പെട്ടു. പുസ്തകപ്രകാശനത്തിന്റെ വാര്‍ത്ത കൊടുത്ത ഒരു പത്രം ഏതായാലും തെറ്റൊന്ന് തിരുത്താന്‍ തന്നെ തീരുമാനിച്ചു.പക്ഷെ എന്തു ചെയ്യാം അതു ശാസ്ത്രുശര്‍മന്‍ എന്ന മറ്റൊരബദ്ധമാവുകയും ചെയ്തു.

കവി പി പി രാമചന്ദ്രന്‍, ഒടുക്കം മാഷ് പണി വേണ്ടെന്നു വച്ചീടുമോ ?

കവിതയും അധ്യാപനവും ഒരിക്കലും ഒത്തുപോവില്ലത്രെ. കവിത ചുരുക്കിപ്പറച്ചിലിന്റേതാണെങ്കില്‍, മാഷ്ടെ പണി പരത്തിപ്പറച്ചിലിന്റേതാണ് എന്നതത്രെ ഇതിന്റെ പ്രധാനകാരണം. പഠിപ്പിച്ചു കഴിഞ്ഞ് മനസ്സിലായോ മനസ്സിലായോ എന്ന് മാഷ് വീണ്ടും വീണ്ടും ചോദിക്കുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥിയിലുള്ള അവിശ്വാസം കൊണ്ടത്രെ. (സ്വന്തം കഴിവിലുള്ള അവിശ്വാസവും കാരണമായേക്കാമെന്നു തോന്നുന്നുന്നു) മാഷ്ന്മാരായ കവികള്‍ അവരുടെ രചനയിലുടനീളം അടിക്കുറിപ്പുകളും വിശദീകരണങ്ങളും കൊടുക്കുന്നു. അഥവാ പണ്ടൊരു കവിമാഷ് അങ്ങനെ ചെയ്തുപോയിട്ടുണ്ട്. കേരളത്തില്‍ മാത്രമെ കവി സമം അധ്യാപകന്‍ എന്ന സ്ഥിതിയുള്ളു. ദേശീയ കവിസമ്മേളനത്തിലും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കവികളില്‍ പലരും പോലീസ് ഓഫീസര്‍മാരും മറ്റുമാണ്. അവരില്‍ പാത്രക്കച്ചവടക്കാര്‍ പോലുമുണ്ട്. എന്നാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ഒരു മാഷെ കാണാന്‍ കിട്ടുകയില്ല.

കവി പി പി രാമചന്ദ്രനാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. അധ്യാപകനായ മറ്റൊരു കവിയു
ടെ പുസ്തകപ്രകാശനവേദിയിലാണ് ഇത് സംഭവിച്ചത്. ഈ കണ്ടെത്തലിന്റെ അവസാനത്തില്‍ അദ്ദേഹം മാഷ് പണി വേണ്ടെന്ന് വയ്ക്കാന്‍ കൂടി തീരുമാനിച്ചാല്‍ ഈ കവി-അധ്യാപക അസംബന്ധത്തിനെതിരായുള്ള ഒരു കാല്‍വെപ്പാകില്ലേ ?

സര്‍ക്കാറെന്തും കരുതട്ടെ, ഡെങ്കിപ്പനിസംശയമരണം ദേശാഭിമാനി രണ്ടു വട്ടം വാര്‍ത്തയാക്കും

പാര്‍ടി പത്രമാണെന്നു കരുതി, ദേശാഭിമാനിക്ക് സര്‍ക്കാറിന് അപ്രിയമായ സത്യങ്ങള്‍ തമസ്കരിക്കണമെന്ന വിചാരമൊന്നുമില്ല. സാധാരണ മരണത്തെ പട്ടിണി മരണമാക്കാനും സാധാരണ പനിയെ സര്‍ക്കാരിന്റെ കൊള്ളരുതായ്മ കൊണ്ടുണ്ടായ പകര്‍ച്ചപ്പനിയാണെന്നു വരുത്താനും ഭരണവിരുദ്ധപത്രങ്ങള്‍ തരം കിട്ടുമ്പോഴൊക്കെ ശ്രമിക്കുന്ന സമയത്ത് കാര്യങ്ങളെ ഇത്തിരി മയപ്പെടുത്തി വാര്‍ത്ത കൊടുക്കുവാന്‍ ദേശാഭിമാനി ശ്രമിക്കുമെന്ന് കരുതിയോ? എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. ദേശാഭിമാനിയില്‍ ആര്‍ക്കോ ഉണ്ടായ ഒരു സംശയത്തെപ്പോലും മുഖവിലക്കെടുത്ത് ഒരു ഡെങ്കിപ്പനി മരണവാര്‍ത്ത വന്നു. ഒരു തവണയല്ല ,രണ്ടു തവണ. രോഗിയെ ചികിത്സിച്ച സ്വകാര്യആശുപത്രിക്കാര്‍ എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനിയെന്നു സംശയമെന്നു കണ്ടതേയുള്ളു. കൂടുതലൊന്നും ആലോചിക്കാനോ അന്വേഷിക്കാനോ നില്‍ക്കാതെ ലേഖകന്‍ വാര്‍ത്ത കൊടുത്തു. വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കിയ സബ് എഡിറ്ററാകട്ടെ ആ വാര്‍ത്ത വള്ളി പുള്ളി വിടാതെ ചരമപേജിലും പൊതുവാര്‍ത്താപേജിലും കൊടുത്തു. ( 2009 ആഗസ്റ്റ് മൂന്ന് -തൃശൂര്‍ എഡിഷന്‍)ചരമപേജില്‍ വാര്‍ത്തയോടൊപ്പമുണ്ടായിരുന്ന ഫോട്ടോ അഞ്ചാം പേജില്‍ വീണ്ടും കൊടുത്തില്ല എന്ന ഒരു അപാകത മാത്രമേ സബ്എഡിറ്ററുടെ ഭാഗത്തു നിന്നുണ്ടായുള്ളു.

Saturday, August 8, 2009

മുരളിക്കാര്യത്തിലേക്ക് എന്തിന് പാവം മഹാത്മജിയെ വലിച്ചിഴയ്ക്കണം


കരുണാകരപുത്രന്‍ മുരളി വല്ലതും പറയുമ്പോള്‍ അതിനോട് ഏതെങ്കിലും കാര്‍ട്ടൂണിസ്റ് പ്രതികരിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. പക്ഷെ ഇതിനിടയിലേക്ക് മഹാത്മാഗാന്ധിയെ വലിച്ചിഴക്കുന്നതെന്തിനാണ്. മനോരമയില്‍ കുഞ്ചുക്കറുപ്പെന്ന പോക്കറ്റ് കാര്‍ട്ടൂണിലാണ് ഇനിയുള്ള കാലം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കുമെന്ന മുരളിയുടെ പ്രസ്താവനയോട് കാര്‍ട്ടൂണിസ്റ് ഇങ്ങനെ പ്രതികരിച്ചത് : മുരളി കരംചന്ദ് ഗാന്ധി.
നമ്മുടെ മഹാത്മാവ് അദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പോഴെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകനായിരിക്കാമെന്നു ആര്‍ക്കെങ്കിലും വാക്കുകൊടുക്കൂകയുണ്ടായോ ? അറിഞ്ഞുകൂട. മുരളിയുമായി യാതൊരു തരത്തിലും ചേര്‍ത്തു പറയാന്‍ പാടില്ലാത്ത ആ പാവനമായ പേര് കാര്‍ട്ടൂണിസ്റ് ഈ നാറ്റക്കേസിലേക്ക് എന്തിനു വലിച്ചിഴച്ചു എന്ന് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല.

Sunday, August 2, 2009

വാക്കിലെ കൌതുകം മൂലം മനോരമത്തലക്കെട്ടിന് നാലുകോളത്തിന്റെ നീളം

മറ്റു പത്രങ്ങള്‍ ഒന്നോ രണ്ടോ കോളത്തില്‍ ഒതുക്കി തലക്കെട്ട് കൊടുത്ത ഒരു വാര്‍ത്ത മനോരമയില്‍ വന്നപ്പോള്‍ നാലു കോളത്തിലും രണ്ടു നിരയിലുമായി വലിയൊരു തലക്കെട്ട് .ഫിലിപ്പീന്‍സ് മുന്‍പ്രസിഡന്റ് കോറസോണ്‍ അക്വിനോയുടെ ചരമവാര്‍ത്തയ്ക്കാണ് ഈ സൌഭാഗ്യമുണ്ടായത്. വാര്‍ത്തയുടെ അമിതപ്രാധാന്യം കൊണ്ടാണ് ഈ സമൃദ്ധമായ തലക്കെട്ട് എന്ന് കരുതിയോ. എന്നാല്‍ അല്ലേ അല്ല. കോറസോണിന് ഒരു ചുരുക്കപ്പേരുണ്ടത്രെ - കോറി. ഈ കോറി എന്ന വാക്കിലങ്ങു കയറിപ്പിടിച്ചു, ലേഖകന്‍(അല്ലെങ്കില്‍ സബ് എഡിറ്റര്‍). പിന്നെ കോറിയെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തൂവാനുള്ള ആലോചനയായി. കോറി എന്നത് കോറുക എന്ന ക്രിയയുടെ പാസ്റ് ടെന്‍സാണ്. അങ്ങനെ ഈ അതിശയന്‍ തലക്കെട്ട് ഉടലെടുത്തു. -ഫിലിപ്പീന്‍സില്‍ ജനാധിപത്യത്തിന്റെ രജതരേഖകള്‍ കോറിയിട്ട് കോറി ചരിത്രത്തിലേക്ക് മടങ്ങി.

മാതൃഭൂമിയില്‍ തലക്കെട്ട് ഒറ്റക്കോളമേയുള്ളു. കോറോസോണ്‍ അക്വിനോ അന്തരിച്ചു എന്നു മാത്രം. മനോരമ കാണാതിരുന്ന, പരേതയുടെ മറ്റൊരു വിശേഷണം - ആധുനികകാലത്തെ ജോവന്‍ ഓഫ് ആര്‍ക്ക് - മാതൃഭൂമി വാര്‍ത്തയില്‍ കാണുകയും ചെയ്തു. കോറിയെന്ന ഓമനപ്പേര് വാര്‍ത്തയില്‍ പരാമര്‍ശിച്ചിക്കാതിരുന്നിട്ടില്ല. കോറസോണ്‍ അക്വിനോ അന്തരിച്ചു.

ദേശാഭിമാനി വാര്‍ത്തയിലും തലക്കെട്ടില്‍ കോറസോണ്‍ അക്വിനോ അന്തരിച്ചു എന്നേയുള്ളൂ. വലിയ അക്ഷരത്തിലായതിനാല്‍ രണ്ടു കോളത്തിലും രണ്ടു നിരയിലുമായിട്ടുണ്ട് എന്നു മാത്രം. അവര്‍ക്ക് കോറിയെന്ന ഓമനപ്പേരുള്ള കാര്യം ദേശാഭിമാനിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ, മനോരമയിലില്ലാത്ത ഒരു പ്രധാനവിവരം ഉള്‍പ്പെടുത്താന്‍ മറന്നിട്ടില്ല - ഏഷ്യയിലെ പ്രഥമ വനിതാ പ്രസിഡണ്ടാണിവര്‍.
വളരെ മുമ്പ് മനോരമയില്‍ വന്ന ഒരു തലക്കെട്ട് കൌതുകമുണര്‍ത്തിയിരുന്നു. കോഴിമുട്ട വിവാദ ത്തില്‍ പെട്ട കറി എന്ന വ്യക്തി(ആണോ പെണ്ണോ എന്നൊന്നും ഓര്‍ക്കുന്നില്ല)യെ കുറിച്ചുള്ള വാര്‍ത്തയുടെ തലക്കെട്ട് മുട്ടയില്‍ വീണ കറി എന്നായിരുന്നു. കറിയിലാണ് സാധാരണ ഗതിയില്‍ മുട്ട വീഴാന്‍ സാധ്യത എന്നിരിക്കെ മുട്ടയില്‍ വീണ കറി എന്നത് രസികന്‍ സംഭവമായിരുന്നു. എന്നാല്‍ കോറി പ്രയോഗമുണ്ടാക്കിയ പോറല്‍ അത്ര രസമുള്ളതല്ല എന്നു പറയാതെ വയ്യ.

റിമി ടോമി കേണു, എം ജി ശ്രീകുമാര്‍ വീണു, കണ്ടെസ്റന്റിന് മാര്‍ക്കും കൂടി...

ഏഷ്യാനെറ്റിലെ സ്റാര്‍ സിംഗര്‍ പരിപാടിയില്‍ എന്തൊക്കെ കാണേണ്ടി വരും. ഒരു മത്സരാര്‍ഥിയുടെ പെര്‍ഫോമന്‍സിന് നാലു മാര്‍ക്കു മാത്രം കൊടുത്ത ശ്രീകുമാറിനോട് റിമി കേഴുന്നു. ഉടന്‍ ശ്രീകുമാര്‍ വഴങ്ങുന്നു. മാര്‍ക്ക് നാലില്‍ നിന്ന് അഞ്ചാവുന്നു. തീര്‍ന്നില്ല ,എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മാര്‍ക്ക് ആറും ഏഴുമാവുന്നു. ജനത്തെ രസിപ്പിക്കാന്‍ എന്തെല്ലാം നാടകം കളിക്കണം. ആദ്യം തന്നെ ഏഴു മാര്‍ക്കു കൊടുത്തിരുന്നെങ്കില്‍ ഇത്തരം കൌതുകക്കാഴ്ചകള്‍ നഷ്ടപ്പെടുമായിരുന്നില്ലേ

Sunday, July 26, 2009

അഭിഭാഷകന്റെ ചരമറിപ്പോര്‍ട്ട്-കഥ പറയലിന്റെ ആവേശത്തില്‍ മനോരമ ലേഖകന്‍

വാര്‍ത്തയെഴുതുന്നേരത്ത് കഥ പറച്ചിലിന്റെ ആവേശം തലയ്ക്കു പിടിച്ചാല്‍, പറയേണ്ടത് തക്ക സമയത്ത് പറയാന്‍ മറക്കും. തെങ്ങില്‍ വച്ച് ദാരുണമായ അന്ത്യം സംഭവിച്ച അഭിഭാഷകനെ കുറിച്ചെഴുതുമ്പോള്‍ മനോരമ ലേഖകനാണ് പത്രറിപ്പോര്‍ട്ടിങ്ങിന്റെ ബാലപാഠം പോലും മറന്നുപോയത്. പരേതന്റെ പേരിനോടൊപ്പം വീട്ടുപേരും വയസ്സും, ജോലി ചെയ്യുന്ന ആളായതിനാല്‍ സ്ഥാപനത്തിന്റെ പേരും പ്രദേശത്തിന്റെ പേരും മറ്റ് അത്യാവശ്യവിവരങ്ങളും വാര്‍ത്തയുടെ ആദ്യഭാഗത്ത് കൊടുക്കാന്‍ പോലും നില്ക്കാതെയാണ് ലേഖകന്‍ കഥയിലേക്ക് കടന്നത്. വാര്‍ത്തയുടെ രണ്ടാം വാക്യത്തില്‍ തന്നെ, പേരിന്റെ കൂടെ ബ്രാക്കറ്റില്‍ അക്കത്തില്‍ നല്‍കേണ്ടിയിരുന്ന പരേതന്റെ വയസ്സ് വാര്‍ത്തയുടെ അവസാനത്തോടടുത്തായി നാല്പത്തഞ്ചുകാരനായ ഈ അവിവാഹിതന്‍ ഏഴു വര്‍ഷമായി ചാവക്കാട് കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുകയായിരുന്നു എന്ന വാക്യത്തില്‍ അക്ഷരത്തിലാണ് കൊടുത്തിട്ടുള്ളത്. കുട്ടികള്‍ക്ക് പത്രപ്രവര്‍ത്തനത്തെക്കുറിച്ച് പരിചയപ്പെടുത്തിയ മനോരമയുടെ പഠിപ്പുരയിലെ പംക്തിയില്‍ മഹാകവി കുമാരനാശാന്റെ അപകടമരണം റിപ്പോര്‍ട്ട് ചെയ്തതിലെ തെറ്റ് ഉദാഹരണമായി കൊടുത്തിരുന്നത് ഓര്‍ക്കുന്നു. ആധുനികകാലത്തെ ഒരു ഉദാഹരണമായി ഇനി ഇതു കൂടി എടുക്കാം.
ഇതേ വാര്‍ത്ത ദേശാഭിമാനിയില്‍ - ഇളനീരിടാന്‍ കയറിയ അഭിഭാഷകന്‍ ഹൃദയാഘാതം മൂലം തെങ്ങിലിരുന്ന് മരിച്ചു. തൈക്കാട് പാലുവായ് മുണ്ടത്തറ വാസുവിന്റെ മകന്‍ വത്സ(46)നാണ് മരിച്ചത്. അവിവാഹിതനാണ്.
മാതൃഭൂമിയില്‍ ചരമപേജില്‍ തന്നെയാണ് വാര്‍ത്ത. അതിങ്ങനെയാണ് -
നാളികേരമിടാന്‍ തെങ്ങില്‍ കയറിയ അഭിഭാഷകന്‍ തെങ്ങിന്‍ മുകളിലിരുന്ന് മരിച്ചു. ചാവക്കാട് ബാറിലെ അഭിഭാഷകനും മാമബസാര്‍ മുണ്ടത്തറ വീട്ടില്‍ വാസുവിന്റെ മകനുമായ എം.വി. വത്സനാണ് (45) മരിച്ചത്.
പരേതന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരം കൂടി തുടക്കത്തില്‍ തന്നെ കൊടുത്തിട്ടുണ്ട്. പക്ഷേ ചെത്തുതൊഴിലാളി കുടുംബത്തില്‍ നിന്ന് അഭിഭാഷകനായി വളര്‍ന്നതിന്റെ വിശദാംശങ്ങള്‍ കൊടുക്കാതിരുന്നത് മര്യാദകേടായി. ലേഖകന്‍ അക്കാര്യമൊന്നും അറിഞ്ഞില്ലേ. എന്നാല്‍ ഏഴാം ക്ളാസുമുതല്‍ പ്രൈവറ്റായി പഠിച്ച് എല്‍എല്‍ബി പാസ്സായ വിവരം ചേര്‍ക്കാന്‍ ദേശാഭിമാനി ശ്രദ്ധിക്കുകയുണ്ടായി.
വാര്‍ത്ത എങ്ങനെയെങ്കിലും ആവട്ടെ. പരേതന്റെ ബന്ധുക്കളുടെ വിഷമത്തില്‍ മാധ്യമവിചാരവും പങ്കു ചേരുന്നു. സ്വപ്രയത്നത്താല്‍ അസാമാന്യവിജയം കൈവരിച്ച അദ്ദേഹത്തിന്റെ മാതൃക നമുക്ക് വഴികാട്ടിയാകട്ടെ.( അല്പം പഴയൊരു ചരമവാര്‍ത്തയിലും സാരമായൊരു പോരായ്മ കണ്ടെങ്കിലും വിഷയം മരണസംബന്ധിയായതിനാല്‍ ഇവിടെ പരാമര്‍ശിക്കാതിരിക്കുകയായിരുന്നു. പിന്നീട് ചര്‍ച്ച ചെയ്യാം.)

Thursday, May 28, 2009

വയലാര്‍ രവിയോട് ഈ പപ്പരാസിപ്പണി വേണ്ടായിരുന്നു

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രോഗിണിയായ ഭാര്യയെ സന്ദര്‍ശിച്ച ശ്രീ. വയലാര്‍ രവിയുടെ വ്യക്തിജീവിതത്തിലെ തീര്‍ത്തും സ്വകാര്യമായ നിമിഷത്തില്‍ കടന്നുകയറി പപ്പരാസികളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ പിടിഐ ഫോട്ടോഗ്രാഫറുടെ ചാപല്യം. ഭാര്യയെ സാന്ത്വനപൂര്‍വ്വം ഉമ്മ വയ്ക്കുന്ന ക്ളോസപ്പ് ദൃശ്യം കിട്ടിയ വാര്‍ത്താ ഏജന്‍സിയില്‍ നിന്ന് കിട്ടിയ പത്രങ്ങള്‍ ആഘോഷപൂര്‍വ്വം ഒന്നാം പേജില്‍ കളറില്‍ കൊണ്ടാടുന്നു, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ’ എന്ന് ഒരു മേല്‍ക്കുറിപ്പു കൂടി ചിത്രത്തോടൊപ്പം കൊടുത്ത് ചിലര്‍ ചാരിതാര്‍ഥ്യമടയുന്നു. വയലാര്‍ രവി ആ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കി ഈ ഫോട്ടോഗ്രാഫറെ കാണുകയും ഫോട്ടോയെടുക്കുന്നത് വിലക്കുകയും ചെയ്തെങ്കിലെന്ന് ഒരു മാത്ര വെറുതെ നിനച്ചുപോയി. എങ്കില്‍ ഈ ചിത്രം പത്രത്താളുകളില്‍ നിരക്കുകില്ലായിരുന്നു.

Thursday, May 21, 2009

ചലച്ചിത്രഗാനത്തിലാറാടി, ആകാശവാണി

ഒരു മാധ്യമത്തിലെ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പില്‍ വിശേഷപ്പെട്ട ഇനങ്ങളുടെ ഹൈ ലൈറ്റ്സ് കൊടുക്കാറുണ്ട്. ആകാശവാണിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ വിളംബരം ചെയ്യുന്ന തരംഗവിശേഷം കേട്ടാന്‍ തോന്നുക, അവരുടെ പല പരിപാടികളിലെയും വിശേഷഇനം ചലച്ചിത്രഗാനങ്ങളെന്നാണ്. ഈ യിടെ (ഏപ്രില്‍ നാല്) കേട്ട തരംഗവിശേഷത്തില്‍ പുലരിപ്പൂക്കള്‍, യുവവാണി, വനിതാവേദി എന്നീ പരിപാടികളുടെ അറിയിപ്പില്‍ അവയിലുപയോഗിക്കാന്‍ പോകുന്ന ചലച്ചിത്രഗാനങ്ങളുടെ ഭാഗങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വളരെയേറെ പ്രാധാന്യമുള്ളതായതു കൊണ്ടാണോ ആ ഗാനങ്ങള്‍ കേള്‍പ്പിച്ചത് എന്നറിയില്ല.( അതിന് പ്രസ്തുതപരിപാടി കേള്‍ക്കുക തന്നെ വേണമല്ലോ)
എന്നാല്‍ ആകാശവാണിയുടെ ശബ്ദശേഖരത്തിലെ സവിശേഷഇനങ്ങളെക്കുറിച്ചുള്ള അറിയിപ്പിലാകട്ടെ ഇത്തരം ഹൈലൈറ്റ്സ് ഒന്നും കൊടുക്കുകയും ചെയ്തില്ല. ഇടശ്ശേരിയുടെ ശബ്ദം ഒന്നു കേള്‍പ്പിച്ചെങ്കില്‍ എന്തായിരുന്നു കുഴപ്പം എന്നു മനസ്സിലാവുന്നില്ല.ചിലപ്പോള്‍ ചലച്ചിത്രഗാനം കേള്‍പ്പിക്കുന്നത്ര എളുപ്പമായിരിക്കില്ല ഇത

Sunday, May 10, 2009

എസ്എസ്എല്‍സി വിജയശതമാനം- മനോരമയുടെ അട്ടിമറിയോ?

എസ്എസ്എല്‍സി വിജയശതമാനം 91.9 ല്‍ നിജപ്പെടുത്താന്‍ മനോരമയുടെ സമ്മര്‍ദ്ദമോ അട്ടിമറിയോ നടന്നിട്ടുണ്ടാകുമോ? റിസള്‍ട്ട് പ്രഖ്യാപിച്ച ദിവസത്തെ പത്രത്തില്‍ കണ്ട റേഡിയോ മാംഗോയുടെ പരസ്യമാണ് ഇത്തരമൊരു വികടചിന്ത ഉണ്ടാവാന്‍ കാരണം.റേഡിയോ മാംഗോയുടെ ഫ്രീക്വന്‍സി നമ്പറിനു തുല്യമായ വിജയശതമാനമാണ് ഇത്തവണത്തെ വിജയശതമാനം ഇതെങ്ങനെ ഒത്തെടീ എന്ന് നാടന്‍പാട്ടില്‍ ചോദിച്ച പോലെ ചോദിക്കാനാണ് തോന്നിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ പാട്ടും പാടി ജയിച്ച 91.9 ശതമാനം വിദ്യാര്‍ഥികള്‍ക്കും റേഡിയോ മാംഗോ 91.9 ന്റെ അഭിനന്ദനങ്ങള്‍ എന്ന് കൊടുത്തിട്ടുണ്ട് 91.9 ലെ ഒമ്പതുകള്‍ ഒമ്പതിന്റെ ആകൃതിയിലുള്ള മൈക്രോഫോണ്‍ ആയി നല്‍കിയതും അസ്സലായി.വലിയ വാചാലതയും കൊട്ടിഘോഷിക്കലുമില്ലാതെ നല്ലൊരു പരസ്യം സന്ദര്‍ഭോചിതമായി കൊടുത്ത മനോരമയ്ക്കും പരസ്യഏജന്‍സിയായ സ്റാര്‍ക്കിനും അഭിനന്ദനങ്ങള്‍ നേരത്തെ ഒരു ചെവിയുടെ ചിത്രത്തിനുള്ളില്‍ ഒരു കുഞ്ഞു മാംഗോ കൂടി ഫിറ്റ് ചെയ്ത് നല്ലൊരു പരസ്യം മാംഗോയുടേതായി പത്രത്തില്‍ വന്നതും ഓര്‍ക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍

Sunday, March 22, 2009

ദേശാഭിമാനി വാരാന്ത്യലേഖനത്തിന് പൂരകമായി മനോരമ ഫീച്ചര്‍

ഇന്നത്തെ (രണ്ടായിരത്തിഒമ്പത് മാര്‍ച്ച് ഇരുപത്തിരണ്ട്)ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എം.ജി.ബാബു എഴുതിയ ലേഖനം ഗൃഹാതുരസ്മരണകളുണര്‍ത്തുന്നതായി.നമ്മുടെ വീടുകളുടെ പൂമുഖച്ചുവരുകളില്‍ സ്ഥാനം പിടിച്ചിരുന്ന ചില്ലിട്ട ഫോട്ടോകളില്‍ തുടങ്ങി ആധുനികഫോട്ടോഗ്രാഫിയെയും ആധുനികമനുഷ്യജീവിതത്തെയും സ്പര്‍ശിച്ച ലേഖനം നല്ല ഒരനുഭവമായി മാറി. കറുപ്പും വെളുപ്പും നിറഞ്ഞ ഭൂതമേ, വിട എന്ന ലേഖനത്തില്‍ പരാമര്‍ശിച്ച ഒരു കാര്യത്തിന് മനോരമ ഞായറാഴ്ചയില്‍ ഗാലറിവീട് എന്ന ഫീച്ചറില്‍ എന്‍ ജയചന്ദ്രന്‍ പ്രസിദ്ധ ചിത്രകാരനായ ബോസ് കൃഷ്ണമാചാരിയുടെ വീട്ടിലെ കൌതുകങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ വലിയ ഒരു ചിത്രം ഫ്രെയിം ചെയ്തു സൂക്ഷിച്ചതിനെ പറ്റിയും പരാമര്‍ശിച്ചു കണ്ടു. ബാബൂ കാണാന്‍ കൊതിച്ച പൂമുഖച്ചുവരിലെ കുടുംബചിത്രത്തെ മറ്റൊരു വീട്ടിലെ അകച്ചുമരില്‍ ജയചന്ദ്രന്‍ കാണിച്ചു കൊടുത്തതിലെ കൌതുകം മാത്രമാണ് ഈ പോസ്റിനു പിന്നില്‍

Thursday, March 12, 2009

പത്രക്കാര്‍ ജഡ്ജിമാരാവണോ

ഈയിടെ ഒരു ഡോക്ടര്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു - ഡോക്ടര്‍ കാമുകിയെ പെട്രോളൊഴിച്ചു തീവച്ചു.(അന്ന് യുവതി മരിച്ചിരുന്നില്ല)ഒരു സ്ത്രീയെ മറ്റൊരാളുടെ കാമുകി എന്ന് വിശേഷിപ്പിക്കാന്‍ ഈ പത്രക്കാര്‍ ഡോക്ടറുടെയും യുവതിയുടെയും സന്തതസഹചാരികളായിരുന്നുവോ. ഒരു യുവതി മറ്റൊരാളുടെ കാമുകിയാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് പത്രക്കാരാണോ. കാമുകിയെന്നതിനെക്കാളേറെ അവര്‍ക്കിണങ്ങുന്ന വിലാസം മറ്റൊരാളുടെ ഭാര്യ എന്നതാണ്. ഭര്‍തൃമതിയെ പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചു, എന്നോ വീട്ടമ്മയെ പെട്രോളൊഴിച്ചു കത്തിച്ചു എന്നോ മറ്റോ കൊടുക്കുന്നതായിരുന്നു സാമാന്യമര്യാദ. ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും അവസ്ഥ അവര്‍ പരിഗണിക്കേണ്ടതായിരുന്നു.ഇവര്‍ കമിതാക്കളായിരുന്നു എന്നറിയപ്പെടുന്നു എന്നോ മറ്റോ വാര്‍ത്തയുടെ അവസാനത്തില്‍ പറഞ്ഞാലും ജനത്തിന് കാര്യം മനസ്സിലാവുമായിരുന്നല്ലോ.

ആയുര്‍വേദാശുപത്രി വാര്‍ത്ത മൂന്നാവര്‍ത്തിച്ചത്

ആയുര്‍വേദാശുപത്രി വാര്‍ത്ത മൂന്നാവര്‍ത്തിച്ചത്

ആദ്യം വലിയ അക്ഷരത്തില്‍ തലക്കെട്ട്- ആയുര്‍വേദ ആശുപത്രി കെട്ടിടം തുറന്നുഅടുത്ത വരിയില്‍ വാര്‍ത്ത തുടങ്ങും മുമ്പ് ചെറുകിടതലക്കെട്ടായി (ഇതിന് പത്രക്കാര്‍ സാങ്കേതികമായി എന്തു പേരാണിട്ടിരിക്കുന്നതെന്നറിയില്ല) കൊപ്പം ആയുര്‍വേദആശുപത്രികെട്ടിടമാണ് തുറന്നതെന്ന് വിരസമായ ആവര്‍ത്തനം. ഇനി വാര്‍ത്തയിലാണെങ്കില്‍ പിന്നെയും പറയുന്നു, കൊപ്പം ആയുര്‍വേദആശുപത്രി കെട്ടിടം സി പി മുഹമ്മദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു എന്ന.(ഭാഗ്യം പിന്നെയും തുറന്നു എന്നു പറഞ്ഞില്ലല്ലോ.) വാര്‍ത്തയാവുമ്പോള്‍ ആവര്‍ത്തനമെല്ലാം വേണ്ടി വരും.പക്ഷെ, ഇവിടെ എന്തിനായിരുന്നു ആ രണ്ടാം തലക്കെട്ട് എന്നേ അറിയാത്തതുള്ളു.( വാര്‍ത്ത മലയാള മനോരമ,രണ്ടായിരത്തിഒമ്പത് മാര്‍ച്ച് അഞ്ച് , പേജ് രണ്ട് , പാലക്കാട് എഡിഷന്‍)

ചരമപരസ്യത്തിലെ ഓമയ്ക്കായ്

ഒന്നാം ശ്രാദ്ധദിനത്തില്‍ കൊടുത്ത പത്രപരസ്യത്തില്‍ ഒരു ഓര്‍മത്തെറ്റു പോലെ ഓമക്കായ്. പരേതന്റെ ഫോട്ടോക്കു താഴെ അച്ചടിച്ച ഡിവൈഎഫ്ഐ രാക്കിളീസ് , ഫ്രന്‍സ് അമ്മാടം എന്നിവയിലെ രാക്കിളീസും ഫ്രന്‍സും അമ്മാടവും മറ്റും പോലെ ഓമക്കായ് എന്നതും സ്ഥലനാമസംബന്ധിയോ ക്ളബ്ബിന്റെ പേരുമായി ബന്ധപ്പെട്ടതോ ആയോ എന്തെങ്കിലും ഒന്നായിരിക്കണെ എന്നാണ് പ്രാര്‍ഥന. പരിചിതരല്ലാത്തവര്‍ക്ക് ആദ്യകേള്‍വിയില്‍ കൌതുകം തോന്നിപ്പോയി എന്നു വച്ച് അവ ഫലിതമാണെന്ന് ശഠിക്കാനാവുമോ.അതല്ല ഓര്‍മക്കായ് എന്നതിനു പകരമാണ് പരിസ്ഥിതി സൌഹൃദമായി ഈ ഭീമാബദ്ധം അച്ചടിച്ചു വിട്ടതെങ്കില്‍ അതിന്റെ കാരണക്കാരന് മാധ്യമവിചാരത്തിന്റെ വക നമോവാകം.(ദേശാഭിമാനി, രണ്ടായിരത്തിഒമ്പത് മാര്‍ച്ച് എട്ട് , പേജ് നാല് , തൃശൂര്‍ എഡിഷന്‍)

Wednesday, March 11, 2009

കെ.വി ഡാനിയേല്‍ അവാര്‍ഡുകമ്മിറ്റിയോടൊന്ന് ചോദിച്ചോട്ടെ

കെ.വി ഡാനിയേല്‍ അവാര്‍ഡുകമ്മിറ്റിയോടൊന്ന് ചോദിച്ചോട്ടെ
ഏതെങ്കിലും രംഗത്തെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് എന്ന് കേള്‍ക്കുമ്പോഴേ , അത് ലഭിച്ച ആളുടെ ചിത്രമായി മനസില്‍ വരിക ഒരു വന്ദ്യവയോധികന്റെയോ വയോധികയുടെയോ ആയിരിക്കുമല്ലോ. ചിലരെങ്കിലും മനസ്സില്‍ ഇങ്ങനെയൊരു കുശുമ്പ് വിചാരിക്കുകയും ചെയ്യും -ഒരവാര്‍ഡിനുമുള്ള കോപ്പുണ്ടായിട്ടല്ല, വയസ്സാംകാലത്ത് എന്തെങ്കിലും പേരു പറഞ്ഞ് ഒന്ന് ആദരിക്കാമെന്ന് കമ്മറ്റി കരുതിയതാവും. ഏതായാലും സമഗ്രമായ ഒരു സംഭാവനയൊക്കെ ഏതെങ്കിലും രംഗത്ത് നല്‍കാന്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനം വേണ്ടതായിട്ടുണ്ട്. എന്നാല്‍ ഈ അവാര്‍ഡ് നേടിയ മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്റെ ഫോട്ടോയ്ക്ക് സമഗ്രമായി നോക്കുമ്പോള്‍ ഒരു മുപ്പതു വയസ്സിന്റെ മതിപ്പേ ഉള്ളൂ.(വാര്‍ത്ത ദേശാഭിമാനി, രണ്ടായിരത്തിഒമ്പത് മാര്‍ച്ച് എട്ട് ,പേജ് നാല് ,തൃശൂര്‍ എഡിഷന്‍)