Sunday, March 2, 2008

പാരമ്പര്യമായി കിട്ടുന്ന ഒരാളുടെ വീട്ടുപേര്‌


ഒരാളുടെ വീട്ടുപേര്‌ അയാള്‍ക്ക്‌ പാരമ്പര്യമായി കിട്ടുന്നതാണ്‌. മുന്‍ തലമുറയുമായി അത്‌ അയാളെ എന്നന്നേക്കുമായി ബന്ധപ്പെടുത്തുന്നു.വീട്ടുപേരു ചൊല്ലി കളിയാക്കുന്നത്‌ ഒരാളുടെ പിതൃത്വം ചോദ്യം ചെയ്യുന്നതിനു തുല്യമാണ്‌. എന്തു കാരണമുണ്ടായാലും മാന്യന്‍മാര്‍ അപരനെ അയാളുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ വീട്ടുപേരു പറഞ്ഞ്‌ അധിക്ഷേപിക്കില്ല. (വംശീയാധിക്ഷേപത്തിണ്റ്റെ അത്ര വരില്ലെങ്കിലും അത്ര നിസ്സാരമല്ലിതും.)ഗ്രൂപ്പ്‌ സംബന്ധിച്ചുള്ള വാര്‍ത്തയില്‍, അപ്രതീക്ഷിതമായി ഗ്രൂപ്പ്‌ മാറി എന്നാരോപിക്കപ്പെട്ട ആള്‍ചെയ്തത്‌ കോട്ട മുറിക്കുന്നതിനു തുല്യമായ പണിയാണ്‌ എന്ന്‌ ആലങ്കാരികമായി പറയാം. ഗോപി കോട്ടമുറിക്കല്‍ എന്ന മാന്യ വ്യക്തിയെ ആണ്‌ ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതെങ്കില്‍ വീട്ടുപേരുപയോഗിച്ചുള്ള കളി അതിരുകടന്നതാണെന്നേ ആരും പറയുകയുള്ളു. മലപ്പുറം ജില്ലയിലെ നാട്ടുമ്പുറങ്ങളില്‍ വീട്ടുപേരിന്‌ 'ഉല്‍ പ്പം എന്നു പറയാറുണ്ട്‌. ഉത്ഭവം എന്ന വാക്കില്‍ നിന്നാണോ ഇതുണ്ടായതെന്ന്‌ അറിഞ്ഞുകൂട. ഏതായാലും അവിടത്തുകാര്‍ പറയുമ്പോലെ ഉല്‍ പ്പത്തില്‍ തൊട്ടുകളിക്കരുതെന്ന്‌ വിരല്‍ ചൂണ്ടാന്‍ ആരും വരാതിരിക്കുവോളം ഇത്തരം കൊഞ്ഞനം കുത്തലുകള്‍ പത്രങ്ങളില്‍ ഇനിയും വായിക്കേണ്ടി വരും. (എച്ച്‌.എം.ടി ഭൂമിയില്‍ ഗോപി കോട്ട മുറിച്ചു. വാര്‍ത്ത മനോരമ ഒന്നാം പേജ്‌, ഫിബ്രവരി മൂന്ന്‌)

No comments: