Tuesday, December 23, 2008

more editions less news !

പത്രങ്ങള്‍ക്ക് എഡിഷന്‍ കൂടുന്തോറും വായനക്കാര്‍ക്കാണ് ബുദ്ധിമുട്ട്. ഒരു എഡിഷന്‍ പരിധിയിലെ അതിശയമാന വാര്‍ത്തകള്‍ പോലും അവര്‍ മറ്റു പ്രദേശത്തുകാരെ കാണിക്കാതെ പൂഴ്ത്തി വയ്ക്കും. കുറച്ചുമുമ്പ് മലപ്പുറം ജില്ലയിലെ ഒരു വിദ്യാലയത്തിലെ ഒരു മഹാസംഭവം എല്ലാ പത്രങ്ങളും കൂടി ജില്ലാ എഡിഷനുകളില്‍ അമുക്കിക്കളഞ്ഞു. വാര്‍ത്തയിതാണ് - ഒരു സ്കൂളിലെ 1455 കുട്ടികള്‍ തയ്യാറാക്കിയ 1455 കയ്യെഴുത്തു മാസികകള്‍ സ്കൂള്‍ അസംബ്ളിയില്‍ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെട്ടു. മലപ്പുറം എയുപി സ്കൂളിലെ കുട്ടികളുടെ ഈ മഹത്തായ ദൌത്യത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് മലയാള മനോരമയില്‍ വന്നത് ഇതെഴുതുന്ന ആള്‍ക്ക് കാണാനായത് മലപ്പുറം ജില്ലയില്‍ താമസിക്കുന്ന ഒരാള്‍ ആ സചിത്രവാര്‍ത്തയുടെ കട്ടിങ് എത്തിച്ചുതന്നതു കൊണ്ട് മാത്രമാണ്. രണ്ടു ദിവസം കഴിഞ്ഞാണെങ്കിലും വീട്ടില്‍ വരുത്തുന്ന മനോരമയില്‍ അതു വായിക്കാന്‍ കഴിയുമെന്ന് കരുതി. പക്ഷെ നടന്നില്ല. മനോരമയെ മാത്രം പഴിക്കേണ്ട. മറ്റൊരു പത്രവും അവസരത്തിനൊ ത്തുയരാന്‍ ശ്രമിച്ചതായി അറിവില്ല. ആരും ഈ വാര്‍ത്തയെ എഡിഷന്‍ അതിര്‍ത്തി കടത്താന്‍ തയ്യാറായിട്ടുണ്ടാവില്ലെന്നു കരുതാനേ ന്യായമുളളു. ഏതു തരം വാര്‍ത്തകളാണ് ഇക്കൂട്ടര്‍ മറ്റ് എഡിഷനിലേക്ക് പകര്‍ന്നു കൊടുക്കുന്നത് എന്ന് നമുക്കേവര്‍ക്കുമറിയാം. വിദ്യാഭ്യാസരംഗത്തെ ഒരു നൂതനപ്രവണതയെ ഇങ്ങനെ തമസ്കരിക്കുന്നത് ഏത് മാധ്യമസിന്‍ഡിക്കേറ്റിന്റെ തീരുമാനമായാലും കൊളളാം വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരോടുളള പാതകമാണെന്നേ പറയാനാവൂ.

No comments: