Thursday, October 15, 2009

പി എന്‍ പണിക്കര്‍ ലേഖനം - ദേശാഭിമാനിയുടേത് മാധ്യമമാന്യത.

ദേശാഭിമാനി വാരിക ലക്കം 15 -ല്‍ പി എന്‍ പണിക്കരെക്കുറിച്ച് പാലക്കീഴ് നാരായണന്‍ മേല്‍കീഴ് മലക്കം മറിഞ്ഞുകൊണ്ടെന്ന മട്ടിലെഴുതിയ ഒരു ലേഖനം - അനന്വയനായ കര്‍മയോഗി- അച്ചടിച്ചു വന്നു. അതില്‍ കാര്യമായ ഒരബദ്ധമുണ്ടായിരുന്നു. (ഇത് കണ്ടുപിടിച്ചത് മാധ്യമവിചാരം നടത്തുന്ന ആളല്ല. എം.ഗോപിനാഥന്‍ പട്ടാമ്പി എന്ന ഒരു കത്തെഴുത്തുകാരനാണ് -പ്രതികരണം ലക്കം 20-ല്‍ -2009 ഒക്റ്റോബര്‍ 11.)സപ്തംബര്‍ 19 ആണ് അദ്ദേഹത്തിന്റെ ചരമദിനം എന്നാണ് വാരിക പറയുന്നത്. ആ സമയത്തേക്ക് ഒരു ലേഖനം പാലക്കീഴിനോട് ആവശ്യപ്പെട്ടതാണോ, തക്ക സമയം നോക്കി ഒരു ലേഖനം വാരികക്ക് പാലക്കീഴ് നല്‍കിയതാണോ എന്നതൊന്നും അറിയില്ല.പ്രതികരണക്കാരന്‍ പറയുന്ന പോലെ പണിക്കരുടെ ജന്മശതാബ്ദി വര്‍ഷമായ 2009 ല്‍ എപ്പോള്‍ വേണമെങ്കിലും ലേഖനം പാലക്കീഴിനെഴുതാം ദേശാഭിമാനിക്ക് പ്രസിദ്ധീകരിക്കാം. എഴുതുന്നത് ഔചിത്യപൂര്‍വമായിരിക്കണമെന്നാണ് ഗോപിനാഥന്റെ ചുവടു പിടിച്ച് നമുക്കും പറയാനുള്ളത്.നിന്ദാസ്തുതി എന്ന മട്ടിലാണ് പലപ്പോഴും ലേഖനത്തിന്റെ പോക്ക്. തല്ലിയും തലോടിയും പിഎന്‍ പണിക്കരെക്കുറിച്ച് തനിക്കറിയാവുന്നദൂഷണങ്ങളെല്ലാം പടച്ചു വച്ചിരിക്കുന്നു. പ്രതികരണത്തിന്റെ തലക്കെട്ടിതാണ്. പിഎന്‍ പണിക്കരെക്കുറിച്ച് അനവസരത്തിലൊരു അപഖ്യാതി പര്‍വ്വം.പ്രതികരണത്തിന്റെ അവസാനം ഇങ്ങനെ: പി എന്‍ പണിക്കരുടെ സാമൂഹ്യജീവിതത്തിലെ കറുത്ത വശങ്ങളെ പുറത്തുകൊണ്ടുവരാന്‍ ഈ അനുസ്മരണക്കുറിപ്പുകൊണ്ട് കഴിഞ്ഞു.തലക്കെട്ട് ഒന്നു മാറ്റാമായിരുന്നു എന്നു മാത്രം: പി. എന്‍ പണിക്കര്‍ - ചില കിടിലന്‍ കണ്ടെത്തലുകള്‍. ഏതായാലും തെറ്റ് ബോധ്യപ്പെട്ട്, മാന്യമായി തിരുത്താനും നിശിതമായ ഭാഷയില്‍ എഴുതിയ പ്രതികരണം അച്ചടിക്കാനും കാണിച്ച ദേശാഭിമാനിയുടെ മാധ്യമമര്യാദയെ മാനിക്കാതെ വയ്യ.

No comments: